Kerala

പൈപ്പിൽ നിന്നും കുടിവെള്ളം പിടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു

ഇടുക്കി: പൈപ്പിൽ നിന്നും കുടിവെള്ളം പിടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും അയൽവാസി ആക്രമിച്ചു. നിസാര കാര്യത്തെ ചൊല്ലി തുടങ്ങിയ തർക്കമാണ് വാക്കേറ്റത്തിലേക്കും അടിപിടിയിലേക്കും കത്തി കുത്തിലേക്കും എത്തിയത്. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം നടന്നത്. ഗർഭിണിയായ കവിതയെന്ന യുവതിയേയും ഭർത്താവിനെയുമാണ് അയൽവാസി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റ് ലയത്തിലാണ് തൊഴിലാളിയായ ചിന്നപ്പനും കുടുംബവും താമസിക്കുന്നത്. രാവിലെ ചിന്നപ്പൻറെ ഭാര്യ കവിത എസ്റ്റേറ്റിൻറെ പൈപ്പിൽ നിന്നും കുടി വെള്ളം എടുക്കാനെത്തി. ഈ സമയം തൊട്ടടുത്ത ലയത്തിലെ താമസക്കാനരായ ഗുരുചാർളിയും അവിടെയുണ്ടായിരുന്നു. പൈപ്പിൽ നിന്നും വെള്ളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഇയാൾ കവിതയെ അസഭ്യം പറഞ്ഞു. സംഭവമറിഞ്ഞെത്തിയ ഭർത്താവ് ചിന്നപ്പനുമായും പ്രതി വാക്കേറ്റവും അടിപിടിയുമുണ്ടായി. തുടർന്ന് ഗുരുചാർളി വീടിന്റെ ഉള്ളിൽ നിന്നും കത്തി എടുത്തു കൊണ്ട് വന്ന് ഇരുവരെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ രണ്ടു പേരെയും വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കവിതയുടെ പുറത്തും, ചിന്നപ്പന്റെ നെഞ്ചിനും കൈക്കും ആണ് വെട്ടേറ്റിരിക്കുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി ഗുരുചാർളിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top