കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹിന്ദി സംസാരിക്കുന്ന ഇയാൾ ചന്ദ്രു എന്നാണ് പേരു പറഞ്ഞിട്ടുള്ളത്. വെള്ളറക്കാട് നിന്നാണ് പ്രതിയെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) പിടികൂടിയത്.

മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതേത്തുടർന്ന് ഇയാളെ കോഴിക്കോട് കുതിരവട്ടത്തുള്ള സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ അധികൃതർ അന്വേഷണം തുടരുകയാണ്. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ്, തിക്കോടിക്കും നന്ദി ബസാറിനുമിടയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേർക്ക് കല്ലേറുണ്ടായത്. ആക്രമണത്തിൽ മുൻവശത്തും പിൻവശത്തുമുള്ള രണ്ട് ഗ്ലാസ് പാനലുകൾ തകർന്നു. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല.

