വാളയാർ കേസിൽ യഥാർത്ഥ കുറ്റവാളി ആരാണെന്ന് ആ നാട്ടിൽ ചോദിച്ചാൽ ആരും പറഞ്ഞു തരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ കുറ്റവാളികളെ മഹത്വവൽക്കരിക്കാൻ ആണ് ചിലർ ശ്രമിച്ചത്. അവരെ സ്ഥാനാർഥിയാക്കുന്ന നിലയുണ്ടായി. ഇപ്പോൾ മറ്റൊരു കണ്ടെത്തൽ വന്നപ്പോൾ മാധ്യമങ്ങൾ പൂർണ നിശബ്ദരായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോഴിക്കോട്ടെ ദേശാഭിമാനി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ ദിവസം എറണാകുളത്തെ സിബിഐ കോടതി-3ൽ സമർപ്പിച്ച കുറ്റപത്രത്തിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടികളുടെ മാതാപിതാക്കളെക്കൂടി പ്രതി ചേർത്തിരുന്നു. ഇവർക്ക് സമൻസ് അയക്കലുൾപ്പെടെയുള്ളവയ്ക്കായി നടപടികൾ തുടരുകയാണ്.തങ്ങളെ പ്രതിചേർത്ത സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സിബിഐക്കെതിരെ ഹരജി നൽകിയിരുന്നു.
കുറ്റപത്രം റദ്ദാക്കി പുതിയ അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം. സിബിഐ അന്വേഷണത്തിൽ സുതാര്യതയില്ല, നടപടി ആസൂത്രിതമാണ്. സിബിഐ അധികാര ദുർവിനിയോഗം നടത്തി. മക്കളുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സംശയിക്കുന്നതായും മാതാപിതാക്കൾ പറയുന്നു.

