കോട്ടയം: വൈക്കത്ത് വീടിനുള്ളില്‍ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. ഇറുമ്പയം ശാരദാവിലാസം എന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആരുടെതെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ 12 ദിവസങ്ങളിലായി ഈ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വിജയകുമാർ- ഗീത ദമ്പതികളുടെ വീടാണിത്. ഇവർ കഴിഞ്ഞ ദിവസം ഇവരുടെ മകളുടെ വീട്ടിലാണ് ഉണ്ടായിരുന്നത്. ഇവർ തിരികെ എത്തിയപ്പോഴാണ് വീടിനുള്ളില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പൊലീസും നാട്ടുകാരും ഇവിടേക്ക് എത്തുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ ഇവിടെ നിന്ന് മറ്റ് ദുർഗന്ധങ്ങളോ ഒന്നും പുറത്തുവന്നിരുന്നില്ല. അതേസമയം ഇവരുടെ മകൻ ഈ വീട്ടിലാണ് താമസിച്ചിരുന്നത്. മകൻ രണ്ട് മൂന്ന് ദിവസമായി വിളിച്ചിട്ട് ഫോണെടുക്കുന്നുണ്ടായിരുന്നില്ല എന്ന് ഇവർ പറയുന്നു.
മകനെ കാണാനില്ലെന്ന വിവരം കൂടി നിലവിലുണ്ട്. ഈ മൃതദേഹം മകന്റെയാണോ എന്ന തരത്തിലുളള ഒരു സംശയം കൂടി പൊലീസ് ഉന്നയിക്കുന്നുണ്ട്. വിശദമായി പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. മറ്റ് നടപടി ക്രമങ്ങളും ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

