Kerala

മുഖ്യമന്ത്രി ഇരക്കൊപ്പമോ വേട്ടക്കാരനൊപ്പമോ?; തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് എഐഎസ്എഫ്

Posted on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രതികരണം പ്രതിഷേധാർഹമെന്ന് എഐഎസ്എഫ്. നിരന്തരമായി സംഘർഷങ്ങളിൽ ഭാഗമാകുന്നവരെ തള്ളിപ്പറയുന്നതിന് പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കുന്ന മുഖ്യമന്ത്രി ഇരക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ അദ്ദേഹമെന്ന് വ്യക്തമാക്കണമെന്ന് എഐഎസ്എഫ് വിമർശിച്ചു.

തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി തന്നെ പോയില്ലെങ്കിൽ വലിയവില ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ കൊടുക്കേണ്ടതായി വരുമെന്നും എഐഎസ്എഫ് വാര്‍ത്താകുറിപ്പില്‍ പറയുന്നു. ക്യാമ്പസുകളിലെ അക്രമ സംഭവങ്ങൾ അപമാനകരമാണെന്ന് വ്യക്തമാക്കിയ എഐഎസ്എഫ് ഇത് വിദ്യാർഥി സംഘടനകൾക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു. നേരത്തെ കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ അക്രമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുമ്പോൾ മുഖ്യമന്ത്രി എസ്എഫ്ഐയെ ന്യായീകരിച്ചിരുന്നു.

ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. നിങ്ങൾ നടത്തിയ ആക്രമണങ്ങളെ വിവിധ തലങ്ങളിൽ നേരിട്ടുകൊണ്ടാണ് എസ്എഫ്ഐ വളർന്നുവന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകിയിരുന്നു. നാല് വർഷ ഡിഗ്രി നടപ്പിലാക്കി മാറ്റത്തിന് കലാലയങ്ങൾ ചുവട് വെയ്ക്കുന്ന കാലത്ത് ഇത്തരം അക്രമിസംഘങ്ങളെ തങ്ങളുടെ സംഘടനകളിൽ നിന്നും ഒഴിവാക്കുവാൻ ബന്ധപ്പെട്ട വിദ്യാർഥി സംഘടനകളും അവരെ കൃത്യമായ നടപടികൾക്ക് വിധേയരാക്കുവാൻ ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കണമെന്നും എഐഎസ്എഫ് പുറത്തിറക്കിയ വാര്‍ത്താക്കുറപ്പിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version