രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതാണ് പുതിയ ഭേദഗതി.

വിദ്യാർഥികൾ ഈ പരീക്ഷകളിൽ പരാജയപ്പെട്ടാൽ അവർക്ക് രണ്ടു മാസത്തിനു ശേഷം ഒരു അവസരം കൂടി നൽകും. ഇതിലും പരാജയപ്പെട്ടാൽ വിദ്യാർഥിക്ക് അതേ ക്ലാസിൽ തന്നെ തുടരേണ്ടി വരും.

നിലവിലെ നോ-ഡിറ്റൻഷൻ നയം അനുസരിച്ച് 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു വിദ്യാർഥിയെയും പരാജയപ്പെടുത്താനോ സ്കൂളിൽ നിന്ന് പുറത്താക്കാനോ പാടില്ല. എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളെയും അടുത്ത ക്ലാസിലേക്ക് ജയിപ്പിച്ച് വിടണം. ഈ നിയമത്തിലാണ് കേന്ദ്രം ഭേദഗതി വരുത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കേരളം നേരത്തെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതു വിദ്യാർഥികളുടെ സമ്മർദം വർധിപ്പിക്കുമെന്നും നിരന്തര മൂല്യനിർണയം മെച്ചപ്പെടുത്തുകയാണ് വിദ്യാർഥികളുടെ അറിവ് മെച്ചപ്പെടുത്താൻ വേണ്ടതെന്നുമാണ് കേരളത്തിന്റെ നിലപാട്.

