തിരുവനന്തപുരം: ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ താൻ നടത്തിയ വഴിപാട് വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയതായി ഒരു അഭിമുഖത്തിൽ കഴിഞ്ഞദിവസം നടൻ മോഹൻലാൽ പരാമർശിച്ചിരുന്നു.

പിന്നാലെയാണ് വിശദീകരണവുമായി ദേവസ്വം ബോർഡ് രംഗത്ത്. ശബരിമലയിലെ വഴിപാട് രസീതു സംബന്ധിച്ച നടൻ മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും രസീതു വിവരങ്ങൾ പരസ്യപ്പെടുത്തിയതു ദേവസ്വം ഉദ്യോഗസ്ഥരല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.
മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം ഉണ്ടായതാണ്. അദ്ദേഹം ശബരിമല ദർശനം നടത്തിയ വേളയിൽ നടൻ മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നൽകുന്ന ഭാഗമാണ് മാധ്യമങ്ങൾ വഴി പ്രചരിച്ചത്. ഒരു വഴിപാടിനു പണമടയ്ക്കുമ്പോൾ കൗണ്ടർ ഫോയിൽ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആൾക്ക് കൈമാറും.

