India

നടിമാര്‍ക്കെതിരെ ‘അഡ്ജസ്റ്റ്മെൻ്റ്’ പരാമര്‍ശം: തമിഴ് താര സംഘടന യൂട്യൂബര്‍ക്കെതിരെ കേസ് കൊടുത്തു

Posted on

 

ചെന്നൈ: സിനിമാ മേഖലയിലെ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാരോപിച്ച് തമിഴ് താര സംഘടന നടികര്‍ സംഘം ജെൻഡർ സെൻസിറ്റൈസേഷൻ ആൻ്റ് ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റി (ഐസി) അധ്യക്ഷയായ നടി രോഹിണി  ഡോക്ടർ കാന്തരാജിനെതിരെ പോലീസിൽ പരാതി നൽകി.

സിനിമയിൽ വേഷങ്ങൾ ലഭിക്കാൻ വനിതാ അഭിനേതാക്കൾ ഫിലിം ക്രൂവുമായി അഡ്ജസ്റ്റ് ചെയ്തു എന്ന കാന്തരാജിൻ്റെ അവകാശവാദവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 13 വെള്ളിയാഴ്ചയാണ് രോഹിണി പരാതി നൽകിയത്. ഡോക്ടറായ കാന്തരാജ് പ്രമുഖ ദ്രാവിഡ സൈദ്ധാന്തികനാണ്. രാഷ്ട്രീയവും സാമൂഹികവുമായ വിവിധ വിഷങ്ങളില്‍ ഇദ്ദേഹം ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ട്. ഇദ്ദേഹത്തിന്‍റെ യൂട്യൂബ് വീഡിയോകളും ഏറെ പ്രശസ്തമാണ്.അതേ സമയം തന്നെ ഇദ്ദേഹത്തിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ മുന്‍പും വിവാദമായിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം രോഹിണി ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ എ അരുണിന് കാന്തരാജിനെതിരെ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് അത് ചെന്നൈ സിറ്റി സൈബർ ക്രൈം യൂണിറ്റിന് കൈമാറി. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് യൂട്യൂബ് ചാനലുകൾക്ക് നൽകിയ ഒന്നിലധികം അഭിമുഖങ്ങളിൽ കാന്തരാജ് സംസാരിച്ചിട്ടുണ്ടെന്നും ഇവയില്‍ പല നടിമാരെയും പേരെടുത്ത് മോശമായി പറഞ്ഞുവെന്നാണ് പരാതി.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും കേരളത്തിൽ അതിൻ്റെ സ്വാധീനത്തെക്കുറിച്ചും സംസാരിച്ച ഡോക്ടർ, തമിഴ് സിനിമാ മേഖലയിലും സ്ത്രീകള്‍ സിനിമയിലെ വേഷങ്ങള്‍ക്കായി ‘അഡ്ജസ്റ്റ്മെൻ്റ്’ ചെയ്യാൻ തയ്യാറാകുന്നുവെന്ന് അവകാശപ്പെട്ടു. ഇയാളുടെ ഇത്തരം പരാമർശങ്ങൾ ‘നിന്ദ്യവും’ ‘അശ്ലീല’വുമാണെന്ന് രോഹിണി പരാതിയിൽ പറയുന്നു. കൂടാതെ, യൂട്യൂബിൽ നിന്ന് വീഡിയോ നീക്കം ചെയ്യാനും അവർ ശ്രമിച്ചിട്ടുണ്ട്.

കേരളത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ മേഖലയില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതിന് പുറമേയാണ് തമിഴ് താര സംഘടന നടികര്‍ സംഘം ജെൻഡർ സെൻസിറ്റൈസേഷൻ ആൻ്റ് ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റി (ഐസി) രൂപീകരിച്ച്. നടി രോഹിണിയെ അതിന്‍റെ അദ്ധ്യക്ഷയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version