Kerala

കപ്പൽ ജോലിക്കായി മുംബൈയ്ക്ക് പോയി, 21കാരൻ ലോഡ്ജിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ: ദുരൂഹതയെന്ന് കുടുംബം

Posted on

തിരുവനന്തപുരം: മുംബൈയില്‍ കപ്പല്‍ ജോലിക്ക് പോയ 21കാരൻ മരിച്ച നിലയിൽ. പാറശാല സ്വദേശിയായ രാഹുലിനെയാണ് താമസിച്ചിരുന്ന ലോഡ്ജിന്റെ മുകളില്‍ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

ചൊവ്വാഴ്ച വെളുപ്പിന് മൂന്നര മണിക്കാണ് രാഹുല്‍ അപകടത്തില്‍പ്പെട്ട വിവരം ലോഡ്ജിലെ ജീവനക്കാര്‍ കുടുംബത്തെ അറിയിക്കുന്നത്. ലോഡ്ജിന്റെ നാലാം നിലയില്‍ നിന്ന് താഴെക്ക് വീണു കിടക്കുന്ന നിലയില്‍ രാഹുലിനെ കാണുകയായിരുന്നു എന്നാണ് ലോഡ്ജിലെ ജീവനക്കാര്‍ അറിയിച്ചത്.

ജോലി തരപ്പെടുത്തി നല്‍കിയ സ്ഥാപനം ആവശ്യപ്പെട്ടത് അനുസരിച്ച് ഞായറാഴ്ച രാവിലെയാണ് രാഹുൽ തിരുവനന്തപുരത്ത് നിന്ന് പോകുന്നത്. തിങ്കളാഴ്ച രാത്രി നവി മുംബൈയിലെത്തി. തുടര്‍ന്ന് രാത്രി 11 മണി വരെ വീട്ടുകാരുമായും സുഹൃത്തുക്കളുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പുലര്‍ച്ചെ 1.45 ഓടെ മരിച്ചെന്ന് പറഞ്ഞ് കോൾ എത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രാത്രിയോടെ നാട്ടില്‍ എത്തിക്കും.

മകന്റെ ആവശ്യപ്രകാരം വസ്തുവില്‍പ്പന നടത്തിയാണ് വീട്ടുകാര്‍ ജോലിക്ക് പണം നല്‍കിയത്. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പാറശാല പൊലീസില്‍ പരാതി നല്‍കി. തമിഴ്‌നാട് കുഴിത്തുറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് രാഹുലിനെ കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ കൈപ്പറ്റിയിരുന്നത്. ഇതിനുമുമ്പ് സ്ഥാപനം ആവശ്യപ്പെട്ട പ്രകാരം രണ്ട് തവണ രാഹുല്‍ മുംബൈയില്‍ പോയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version