India

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിനായി വരാണസിയിൽ നിന്ന് രാമജ്യോതി, കൊണ്ടുവരുന്നത് 2 മുസ്ലിം വനിതകൾ

Posted on

ദില്ലി: പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വരാണസിയിൽ നിന്ന്  അയോധ്യയിലേക്ക് രാമജ്യോതി കൊണ്ടുവരുന്നത് രണ്ട് മുസ്ലിം വനിതകൾ.   വാരണാസിയിൽ നിന്നുള്ള നസ്‌നീൻ അൻസാരിയും നജ്മ പർവിനുമാണ് ദീപം അയോധ്യയിലേക്ക് കൊണ്ടുവരുന്നത്. ഭഗവാൻ ശ്രീരാമൻ എല്ലാവരുടെയും പൂർവ്വികനാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാ ഇന്ത്യക്കാരും ഒരുപോലെയാണെന്നും ഇവർ പറയുന്നു. ദീപവുമായി ഇവരുടെ അയോധ്യയിലേക്കുള്ള യാത്ര കാശിയിലെ ഡോംരാജ് ഓം ചൗധരിയും പാടൽപുരി മഠത്തിലെ മഹന്ത് ബാലക് ദാസും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

മഹന്ത് ശംഭു ദേവാചാര്യ അയോധ്യയിൽ വെച്ച് അവർക്ക് രാംജ്യോതി കൈമാറി. ഞായറാഴ്ച രാംജ്യോതിയുമായി സ്ത്രീകൾ യാത്ര തുടങ്ങും. അയോധ്യയിലെ മണ്ണും സരയുവിലെ പുണ്യജലവും കാശിയിലേക്ക് കൊണ്ടുവരും. രാംജ്യോതിയുടെ വിതരണം ജനുവരി 21ന് ആരംഭിക്കും.
ബിഎച്ച്‌യുവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ നസ്‌നീൻ ഹനുമാൻ ചാലിസയും രാംചരിത് മനസ്സും ഉറുദുവിൽ വിവർത്തനം ചെയ്തിട്ടുണ്ട്.

പതൽപുരി മഠത്തിലെ മഹന്ത് ബാലക് ദാസാണ് ഗുരു. രാമഭക്തി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വലതുപക്ഷ സംഘടനയായ റമ്പാന്തുമായാണ് ഇവർ സഹകരിക്കുന്നത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. രാമൻ നമ്മുടെ പൂർവ്വികനാണ്. ഒരു വ്യക്തിക്ക് അവന്റെ മതം മാറാം, പക്ഷേ പൂർവ്വികനെ മാറ്റാൻ കഴിയില്ല. മക്ക മുസ്ലീങ്ങൾക്കുള്ളത് പോലെ, അയോധ്യ ഹിന്ദുക്കൾക്കും ഇന്ത്യൻ സംസ്കാരത്തിൽ വിശ്വസിക്കുന്നവർക്കും പുണ്യസ്ഥലമാണ്- നസ്നീൻ പറഞ്ഞു.

നജ്മ ബിഎച്ച്‌യുവിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പിഎച്ച്ഡി ചെയ്തിട്ടുണ്ട്. 17 വർഷമായി അവൾ രാമഭക്തയാണ്. നസ്നീനും നജ്മയും മുത്തലാഖിനെതിരെ പോരാടിയിട്ടുണ്ട്. 2006ൽ സങ്കത് മോചൻ ക്ഷേത്രത്തിൽ ഭീകരർ ബോംബിട്ടപ്പോൾ ഇരുവരും  70 മുസ്ലീം സ്ത്രീകളുമായി ക്ഷേത്രത്തിൽ പോയി ഹനുമാൻ ചാലിസ ചൊല്ലി സാമുദായിക സൗഹാർദത്തിനായി ശ്രമിച്ചു. അന്നുമുതൽ, രാമനവമിയിലും ദീപാവലിയിലും നൂറുകണക്കിന് മുസ്ലീം സ്ത്രീകളോടൊപ്പം ശ്രീരാമ ആരതി നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version