India

ഒഡീഷയിൽ മലയാളി വൈദികനെ പൊലീസ് പള്ളിയിൽ കയറി മർദിച്ചു

Posted on

ഒഡീഷയിൽ മലയാളി വൈദികന് പൊലീസിന്റെ ക്രൂരമർദനം. ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് പൊലീസ് സംഘം പള്ളിയിൽ അതിക്രമിച്ചു കയറി കയ്യേറ്റം ചെയ്യുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സഹ വൈദികനും മർദനമേറ്റിട്ടുണ്ട്. പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയവർക്ക് നേരെയും മർദനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 22നായിരുന്നു സംഭവം നടന്നത്. പൊലീസ് പള്ളിയുടെ സ്വത്തുക്കൾ നശിപ്പിച്ചതായും ആരോപണമുണ്ട്.

മധ്യപ്രദേശിലെ ജബൽപൂരിൽ വിഎച്ച്പി ബജ്‌രംഗ്ദൾ പ്രവർത്തകർ രണ്ട് വൈദികരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഒഡീഷയിലെ ആക്രമണവും പുറത്തറിയുന്നത്.

അതേസമയം, ജബൽപൂരിൽ വൈദികരെ ആക്രമിച്ച സംഭവത്തിൽ ഇന്നലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങി. അക്രമത്തിൽ പങ്കെടുത്ത മൂന്നു പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞത്. ദൃശ്യങ്ങൾ പരിശോധിച്ചു കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് ജബൽപൂരിലെ ജില്ലാ പൊലീസ് മേധാവി പറയുന്നു.

എന്നാൽ പ്രതികളെല്ലാം സംഭവത്തിന് പിന്നാലെ ഒളിവിൽ പോയി. ജബൽപൂരിലെ എസ്പി ഓഫീസിൽ മുന്നിൽ വച്ചാണ് വൈദികരെ ഒരു സംഘം സംഘപരിവാർ പ്രവർത്തകർ ആക്രമിച്ചത്. പരാതി നൽകി മൂന്നു ദിവസത്തിനുശേഷമാണ് എഫ് ഐ ആർ ഇടാൻ പോലും പൊലീസ് തയ്യാറായത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version