Politics

മൂന്നിലവിൽയു.ഡി.എഫ് നേതാക്കളുടെ വിപ്പിന് പുല്ലുവില.വിപ്പ് ലംഘിച്ച് മാണി ഗ്രൂപ്പ് നേതാവിനെ പിന്തുണച്ച് മെമ്പർമാർ:ജോസഫ് ഗ്രൂപ്പിന് പ്രസിഡൻറാവാനായില്ല

പാലാ: ഇന്ന് നടന്ന മൂന്നിലവ് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേതാക്കളായ പി.ജെ.ജോസഫും, നാട്ടകം സുരേഷും തങ്ങളുടെ പാർട്ടി അംഗങ്ങൾക്ക് നൽകിയിരുന്ന വിപ്പിന് ഒരു വിലയും അംഗങ്ങൾ കല്പിച്ചില്ല.
യു.ഡി.എഫ് അംഗങ്ങൾ ഒറ്റക്കെട്ടായി മാണി ഗ്രൂപ്പ് സഹയാത്രികനെ പിന്തുണയ്ക്കുകയായിരുന്നു.
ഒന്നാം വാർഡ് അംഗം ജോസഫ് വിഭാഗത്തിലെ ഷാൻ്റി മോൾ സാമിനെ പ്രസിഡണ്ടാക്കുവാനായിരുന്നു വിപ്പ്.ജോസഫ് വിഭാഗം അവകാശപ്പെടുന്ന രണ്ട് അംഗങ്ങളും പി.ജെ.ജോസഫിൻ്റെ വിപ്പ് കൈപ്പറ്റിയെങ്കിലും അനുസരിച്ചില്ല.
ധാരണ പ്രകാരം പ്രസിഡണ്ട് ആവേണ്ട ഷാൻ്റിമോളും വിപ്പ് പാലിച്ചില്ല എന്നതാണ് രസകരം. കോൺഗ്രസിൻ്റ അഞ്ച് അംഗങ്ങളും പാർട്ടിനേതൃത്വം നിർദ്ദേശിച്ചത് പാലിച്ചില്ല.


അഴിമതി ആരോപണങ്ങളെ തുടർന്ന് കോൺഗ്രസിലെ പി.എൽ ജോസഫ് രാജി വച്ചതിനെ തുടർന്നാണ് ഇന്ന് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇലക്ഷൻ നടന്നത്.പി.എൽ.ജോസഫിനെ രാജിവെപ്പിച്ചത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കർശന നിലപാടുകൾ ആയിരുന്നു. ഇതിനെ തുടർന്ന് പഞ്ചായത്ത് അംഗങ്ങളും യു.ഡി.എഫ് പ്രാദേശിക നേതൃത്വവും തമ്മിൽ കടുത്ത ഭിന്നതയിലാവുകയായിരുന്നു. ഇതാണ്
വിപ്പിനെ അവഗണിച്ച് യു.ഡി.എഫ് അംഗങ്ങൾ ചാർളി ഐസക്കിനെ പിന്തുണയ്ക്കാനുള്ള കാരണം.
യു.ഡി.എഫ് അംഗങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ച ചാർളി ഐസക്കിനെ എൽ.ഡി.എഫ് എതിർത്തതുമില്ല. തുടർന്ന് ചാർളി ഐസക് എതിരില്ലാതെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആദ്യ ടേം പ്രസിഡണ്ട് ലൈഫ് പദ്ധതി ക്രമക്കേട് ആരോപണത്തെ തുടർന്ന് രാജി വയ്ക്കുകയായിരുന്നു.


ഈ തെരഞ്ഞെടുപ്പോടെ യുഡിഎന്റെ പ്രാദേശിക നേതൃത്വവും പഞ്ചായത്ത് അംഗങ്ങളും രണ്ട് ചേരിയിലായിരിക്കുയാണ്. പഞ്ചായത്തിൽ
വിവാദങ്ങളുടെയും ക്രമക്കേടുകളുടേയും നടുവിലാണ് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ഉണ്ടായിരിക്കുന്നത്.
വിപ്പ് ലംഘിച്ചവർക്കെതിരെ യു.ഡി.എഫ് എന്ത് നടപടി സ്വീകരിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് മൂന്നിലവുകാർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top