Kerala

ആദ്യ മൊഴിയില്‍ ബലാത്സംഗ പരാമര്‍ശമില്ല, അടിമുടി വൈരുദ്ധ്യം; മുകേഷിന്റെ ജാമ്യ ഉത്തരവിലെ വിശദാംശങ്ങള്‍

Posted on

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിമുന്‍കൂര്‍ ജാമ്യം നല്‍കിയത് പരാതിക്കാരിയുടെ മൊഴിയുടെ വൈരുദ്ധ്യം കണക്കിലെടുത്ത്. മൊഴിയിലെ വൈരുധ്യവും മുകേഷുമായി പരാതിക്കാരി 2009 മുതല്‍ നടത്തിയ ചാറ്റിലെ വിവരങ്ങളും പരിശോധിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

2009ല്‍ അമ്മ അംഗത്വത്തിനു വേണ്ടി ഇടവേള ബാബുവിനെ സമീപിച്ചപ്പോള്‍ കലൂരിലെ അപ്പാര്‍ട്ടമെന്റില്‍ വച്ച് ബലാത്സംഗത്തിന് ഇരയായെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ 2010 ഡിസംബറിലാണ് അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയതെന്ന രേഖ ഇടവേള ബാബു കോടതിയില്‍ ഹാജരാക്കി. 2008 മുതല്‍ ബാബു ഇവിടെ കഴിയുന്നുണ്ടെന്ന, കെയര്‍ടേക്കറുടെ മൊഴി വച്ചാണ് പൊലീസ് ഇതിനെ നേരിട്ടത്. എന്നാല്‍ ഇപ്പോഴത്തെ കെയര്‍ടേക്കര്‍ 2013ല്‍ നിയമിക്കപ്പെട്ടയാളാണെന്നും മുന്‍പുണ്ടായിരുന്നയാള്‍ മരിച്ചുപോയെന്നും കേസ് ഡയറിയിലുണ്ട്. ഇതും കോടതി കണക്കിലെടുത്തു.

തന്റെ കാറിലാണ് ബാബുവിന്റെ അപ്പാര്‍ട്ട്‌മെന്റിലേക്കു പോയതെന്നും ഷിഹാബ് എന്നയാളാണ് വണ്ടി ഓടിച്ചിരുന്നതെന്നും പരാതിക്കാരി പറഞ്ഞിരുന്നു. സംഭവിച്ച കാര്യങ്ങള്‍ ഷിഹാബിനോടു പറഞ്ഞിരുന്നെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ഷിബാഹ് ഇക്കാര്യം നിഷേധിച്ചെന്നാണ് കേസ് ഡയറിയിലുള്ളത്. സെക്രട്ടേറിയറ്റില്‍ വച്ച് ഷൂട്ടിങ്ങിനിടെ ബാബു ലൈംഗിക താത്പര്യം പ്രകടിപ്പിച്ചെന്നു രഹസ്യമൊഴിയിലുണ്ടെങ്കിലും പൊലീസിനു നല്‍കിയ ആദ്യ മൊഴിയില്‍ ഇത് ഇല്ലാതിരുന്നതും കോടതി കണക്കിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version