ലോൺ അടയ്ക്കാൻ വൈകിയതിന്റെ പേരിൽ രോഗിയായ ഗൃഹനാഥന് പണമിടപാട് സ്ഥാപനത്തിന്റെ മർദനം. കോട്ടയം പനമ്പാലം സ്വദേശി സുരേഷനാണ് മർദനമേറ്റത്.

കോട്ടയത്തെ ‘ബെൽ സ്റ്റാർ’ എന്ന പണമിടപാട് സ്ഥാപനത്തിൽ നിന്നും 35,000 രൂപയാണ് സുരേഷ് വായ്പ എടുത്തത്. കൃത്യമായി തിരിച്ചടവ് നടത്തിക്കൊണ്ടിരുന്നതുമാണ്. 10,000 രൂപയിൽ താഴെ മാത്രമാണ് ഇനി തിരിച്ചടയ്ക്കാൻ ഉള്ളത്. ഇതിനിടെ ഇദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി നടത്തേണ്ടി വന്നു. ഇതേ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വന്നതിന് പിന്നാലെ കഴിഞ്ഞ തവണത്തെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതിന്റെ പേരിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
വീടിൻ്റെ സിറ്റൗട്ടിൽ വെച്ചിരുന്ന ശില്പം എടുത്ത് പ്രതിയായ ജാക്സൻ സുരേഷിൻ്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തിൽ സുരേഷിന്റെ ചെവിക്ക് സാരമായി പരുക്കേറ്റു. സുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപവാസികൾ ചേർന്ന് പ്രതി ജാക്സസനെ പിടികൂടി ഗാന്ധിനഗർ പൊലീസിന് കൈമാറി.

