കൊച്ചി: കളമശ്ശേരി പോളിടെക്നികിലെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിൽ നിർണായകമായത് പ്രിൻസിപ്പൽ നൽകിയ വിവരം. ക്യാംപസിൽ ലഹരി ഇടപാട് നടക്കുമെന്ന സൂചന നൽകി കളമശ്ശേരി പോളിടെക്നികിലെ പ്രിൻസിപ്പൽ പൊലീസിന് കത്ത് നൽകിയിരുന്നു.

മാർച്ച് 12നായിരുന്നു പ്രിൻസിപ്പൽ കത്ത് നൽകിയത്. ലഹരിക്കായി ക്യാംപസിൽ പണപ്പിരിവ് നടക്കുന്ന വിവരവും പ്രിൻസിപ്പൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നിർണായക നീക്കം നടത്തിയത്. പ്രിൻസിപ്പാലിൻ്റെ കത്തിൻ്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്.
കഴിഞ്ഞ ദിവസമാണ് പൊലീസും ഡാൻസാഫും ഏഴ് മണിക്കൂറോളം നീണ്ട പരിശോധനയ്ക്കൊടുവിൽ കളമശ്ശേരി പോളിടെക്നിക്കിലെ ബോയ്സ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അടക്കം മൂന്ന് പ്രതികളെ പരിശോധനയ്ക്ക് പിന്നാലെ പൊലീസ് പിടികൂടിയിരുന്നു. ഇതിൽ യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജ്, ആദിത്യൻ എന്നിവരെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇവർക്കൊപ്പം പിടികൂടിയ ആകാശിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

