കൊച്ചി: കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വിപ്ലവഗാനം പാടിയതിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്തരം കാര്യങ്ങൾക്കല്ല ക്ഷേത്ര പരിസരമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പുറമേനിന്ന് പണം സ്വീകരിക്കാൻ ക്ഷേത്രാപദേശക സമിതി അനുവദിച്ചുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഉത്സവം കൂടാനാണ് ക്ഷേത്രത്തിൽ ഭക്തർ എത്തുന്നതെന്നും ഹൈക്കോടതി വിമർശിച്ചു.

സ്റ്റേജ് – ലൈറ്റ് സംവിധാനങ്ങൾക്ക് എത്ര രൂപ ചെലവഴിച്ചുവെന്നും ഹൈക്കോടതി ചോദിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തോ എന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. സ്‌പോൺസർഷിപ്പ് അംഗീകരിക്കാനാവില്ല. പിരിച്ച പണം മുഴുവൻ ക്ഷേത്രത്തിന്റെ അക്കൗണ്ടിൽ എത്തണം എന്നും ഹെെക്കോടതി പറഞ്ഞു.
സംഭവത്തിൽ കേസെടുക്കാത്തതിൽ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ വിശദീകരണം നൽകണം. അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ് കുറ്റം. ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

