India

മോദിയേയും അദ്വാനിയേയും വിമർശിച്ചു; മാധ്യമ പ്രവർത്തകനെ ആക്രമിച്ച് ബിജെപി പ്രവർത്തകർ

പുനെ: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയേയും വിമർശിച്ച മാധ്യമ പ്രവർത്തകനെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. നിഖിൽ വാങ്ക്‌ലെ എന്ന മാധ്യമപ്രവർത്തകനാണ് ആക്രമണത്തിന് ഇരയായത്. എൽ കെ അദ്വാനിക്ക് ഭാരതരത്‌ന നൽകിയതിനെ വിമർശിച്ചതാണ് ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചത്. നിഖിൽ വാങ്ക്‌ലെ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് പ്രവർത്തകർ തകർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് നിഖിൽ വാങ്ക്‌ലെയ്‌ക്കെതിരെ വെള്ളിയാഴ്ച പൊലീസ് കേസെടുത്തിരുന്നു. ബിജെപി നേതാവ് സുനിൽ ദിയോധർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരുന്നത്. ഫെബ്രുവരി മൂന്നിന് അദ്വാനിക്ക് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്നം നൽകുമെന്ന് മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിഖിൽ വാങ്ക്‌ലെ മോദിയേയും അദ്വാനിയേയും വിമർശിച്ചിരുന്നത്.

ആക്രമണം നടക്കുമ്പോൾ നിഖിലിന്റെ വാഹനത്തിൽ അഭിഭാഷകൻ അസിം സരോഡെയും സാമൂഹ്യ പ്രവർത്തകൻ വിശ്വംഭർ ചൗധരിയുമുണ്ടായിരുന്നു. മൂന്നുപേരും പുനെയിലെ നിർഭയ് ബാനോ പരിപാടിയിൽ പങ്കെടുക്കാനായി യാത്രതിരിച്ചപ്പോഴായിരുന്നു ആക്രമണം. നിഖിൽ വാങ്ക്‌ലെയെ ഉൾപ്പെടെ പ്രാസംഗികനായി നിശ്ചയിച്ച നിർഭയ് ബാനോ പരിപാടിയ്ക്കുള്ള അനുമതി നിഷേധിക്കണമെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഇന്ന് പരാതി സമർപ്പിച്ചിരുന്നു. ഇതേ പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു മാധ്യമപ്രവർത്തകന് നേരെ ആക്രമണം നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top