India

നിര്‍ഭയ സംഭവത്തില്‍നിന്ന് ഒരു പാഠവും പഠിച്ചില്ല; കുട്ടിക്കുറ്റവാളികളോട് കാണിക്കുന്നത് വല്ലാത്ത ദാക്ഷിണ്യമെന്ന് ഹൈക്കോടതി

ഇന്‍ഡോര്‍: പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളികളോട് രാജ്യം വല്ലാത്ത ദാക്ഷിണ്യമാണ് കാണിക്കുന്നതെന്നും നിര്‍ഭയ കൂട്ട ബലാത്സംഗത്തില്‍നിന്നും നിയമ നിര്‍മാതാക്കള്‍ ഒരു പാഠവും പഠിച്ചില്ലെന്നും മധ്യപ്രദേശ് ഹൈക്കോടതി. നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണക്കോടതി ശിക്ഷിച്ചതിനെതിരെ പ്രതി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സുബോധ് അഭയാങ്കറുടെ നിരീക്ഷണം.

2017ല്‍ പതിനേഴു വയസ്സുള്ളപ്പോള്‍ പ്രതി നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഇതില്‍ വിചാരണക്കോടതി പത്തു വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. ജുവനൈല്‍ ഹോമില്‍ അയച്ച പ്രതിയെ 21 വയസ് ആവുമ്പോള്‍ ജയിലിലേക്കു മാറ്റണമെന്ന് വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹര്‍ജി നല്‍കിയ പ്രതി 2019ല്‍ ജുവനൈല്‍ ഹോമില്‍നിന്ന് ചാടിപ്പോവുകയും ചെയ്തു. നിലവില്‍ ഇയാള്‍ ഒളിവിലാണ്.

പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളികള്‍ക്ക് രാജ്യത്ത് വല്ലാത്ത ദാക്ഷിണ്യമാണ് ലഭിക്കുന്നതെന്നു പറയുന്നതില്‍ വേദനയുണ്ടെന്ന് കോടതി പറഞ്ഞു. നിര്‍ഭയ സംഭവത്തില്‍നിന്ന് നമ്മുടെ നിയമ നിര്‍മാതാക്കള്‍ ഒരു പാഠവും പഠിച്ചില്ല. ഈ കേസില്‍ തന്നെ മെഡിക്കല്‍ തെളിവുകള്‍ പ്രകാരം, പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ പെരുമാറ്റം അങ്ങേയറ്റം പൈശാചികമായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. ജുവനൈല്‍ ഹോമില്‍ നിന്ന് ചാടിപ്പോയത് പ്രതിയുടെ മാനസികാവസ്ഥ ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതാണ്- കോടതി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top