Kerala

‘വന്യജീവികളെ വെടിവയ്ക്കാനുള്ള നിർദേശം പോലും വൈകുന്നു’: വനംവകുപ്പ് മേധാവിയെ മാറ്റണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി എകെ ശശീന്ദ്രൻ

Posted on

തിരുവനന്തപുരം: വനംവകുപ്പ് മേധാവിയെ മാറ്റണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. വനംമേധാവി ​ഗം​ഗാസിങ്ങിന്റെ കുറ്റങ്ങൾ എണ്ണി പറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ കത്ത്. വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയോ കാര്യക്ഷമമായ ഇടപെടൽ നടത്തുകയോ ചെയ്യുന്നില്ല എന്നാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നത്.

വന്യജീവി ആക്രമണമുണ്ടായാൽ വെടിവയ്ക്കാൻ പോലും നിർദ്ദേശം നൽകാൻ വൈകുന്നു, പുതിയ പദ്ധതികൾ നൽകി കേന്ദ്രത്തിനുള്ള ധനസഹായം വാങ്ങിയെടുക്കുന്നില്ല, തെറ്റായ വിവരങ്ങള്‍ വനംവകുപ്പ് ആസ്ഥാനത്തുനിന്നും മന്ത്രിയുടെ ഓഫീസിലേക്ക് നൽകുന്നു. പല വട്ടം വീഴ്ചകളിൽ വിശദീകരണം ചോദിച്ചിട്ടും കൃത്യമായ മറുപടിയില്ല. വകുപ്പ്തല വീഴ്ചകള്‍ അക്കമിട്ട നിരത്തിയാണ് മന്ത്രി മുഖ്യമന്ത്രിക്ക് കത്തു നൽകിയിരിക്കുന്നത്. ​ഗം​ഗാസിങ്ങിനെ മാറ്റി പുതിയ വനം മേധാവിയെ കണ്ടെത്തണം എന്നാണ് മന്ത്രിയുടെ ആവശ്യം.

 

എന്നാൽ വകുപ്പ് മേധാവിയെ മാറ്റിയാൽ പകരം നിയമിക്കാൻ ആളില്ലാത്തതിനാൽ തീരുമാനമെടുക്കാവാതെ മാറ്റിവച്ചിരിക്കുകയാണ് മുഖ്യമന്ത്രി. പിസിസിഎഫായിരുന്ന അമിത് മല്ലിക്കിൻെറ കാലാവധി നീട്ടി വകുപ്പ് മേധാവിയാക്കണമെന്നായിരുന്നു വനംമന്ത്രിയുടെ ശുപാർശ. പക്ഷെ കാലാവധിനീട്ടി നൽകുന്നതിനോട് മുഖ്യമന്ത്രി താൽപര്യം കാണിച്ചില്ല. അദ്ദേഹം കഴിഞ്ഞമാസം വിരമിച്ചു. ഇനി പിസിസിഎഫായുള്ളത് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി ജയപ്രസാദാണ്. അദ്ദേഹം ഈ മാസം 30ന് വിരമിക്കും. ഗംഗാസിംഗിനെ മാറ്റിയാൽ അതേ റാങ്കിൽ നിയമിക്കാൻ ഉദ്യോഗസ്ഥരില്ല. എപിസിസി റാങ്കിലുള്ളവർക്ക് സ്ഥാനകയറ്റം ലഭിക്കണമെങ്കിൽ ഒരു വർഷമെങ്കിലും കഴിയണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version