Crime

കാമുകിയെ സ്വന്തമാക്കാൻ സ്വന്തം മക്കളെ എറിഞ്ഞുകൊന്നു; യുവാവിനെയും കാമുകിയേയും വധശിക്ഷക്ക് വിധേയരാക്കി

കാമുകിയെ സ്വന്തമാക്കാൻ സ്വന്തം മക്കളെ എറിഞ്ഞുകൊന്ന യുവാവിനെയും കാമുകിയായ യുവതിയേയും വധശിക്ഷക്ക് വിധേയരാക്കി. ചൈനയിലാണ് സംഭവം. ഴാങ് ബോ, കാമുകി യേ ചെങ്‌ചെൻ എന്നിവരെ ബുധനാഴ്ച വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കുകയായിരുന്നു. 2020 നവംബറിലാണ് തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്ചിങ് നഗരത്തിലുള്ള കെട്ടിടത്തിന്റെ 15-ാം നിലയിലുള്ള തന്റെ അപ്പാർട്ട്‌മെന്റിന്റെ ജനലിലൂടെയാണ് ഴാങ് സ്വന്തം മക്കളെ പുറത്തേക്കെറിഞ്ഞത്. രണ്ട് വയസുള്ള പെൺകുട്ടിയും ഒരുവയസുള്ള ആൺകുട്ടിയുമാണ് സ്വന്തം പിതാവിന്റെ കൈകളാൽ ദാരുണമായി കൊല്ലപ്പെട്ടത്. കാമുകിയുടെ നിർബന്ധപ്രകാരമാണ് ഇയാൾ കൊടും ക്രൂരത ചെയ്തത്.

വിവാഹിതനാണെന്നും രണ്ട് മക്കളുണ്ടെന്നുമുള്ള കാര്യം മറച്ചുവെച്ചാണ് ഇയാൾ യേ ചെങ്‌ചെനുമായി ബന്ധം സ്ഥാപിച്ചത്. ഭാര്യയായ ചെൻ മെയ്‌ലിനുമായുള്ള വിവാഹബന്ധം ഇയാൾ 2020 ഫെബ്രുവരിയിൽ വേർപിരിഞ്ഞിരുന്നു. ഒന്നിച്ചുള്ള ജീവിതത്തിന് കുട്ടികൾ തടസമാണെന്നും അവരെ ഒഴിവാക്കിയാൽ മാത്രമേ മുന്നോട്ടുള്ള ജീവിതം സാധ്യമാകൂ എന്നും യേ ചെങ്‌ചെൻ നിലപാടെടുത്തതോടെയാണ് തന്റെ രണ്ട് മക്കളേയും ഇയാൾ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന് മുകളിൽനിന്ന് എറിഞ്ഞുകൊന്നത്. ഇതിന് ശേഷം പൊട്ടിക്കരയുന്ന ഴാങ്ങിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. തല ചുമരിൽ ഇടിച്ച് കരയുന്ന ഇയാളുടെ വീഡിയോ അന്ന് ചൈനീസ് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.

കുട്ടികൾ ‘താഴെ വീണപ്പോൾ’ താൻ ഉറങ്ങുകയായിരുന്നുവെന്നും താഴെനിന്നുള്ള ആളുകളുടെ ബഹളം കേട്ടാണ് ഉണർന്നതെന്നുമാണ് അന്ന് ഴാങ് പോലീസിനോട് പറഞ്ഞത്. എന്നാൽ, പിന്നീട് ഇയാളും കാമുകിയുമാണ് കുട്ടികളെ കൊന്നതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇതോടെ കുറ്റവാളികളായ കാമുകീകാമുകന്മാർക്കെതിരെ ചൈനയിലുടനീളം രോഷം ഉയർന്നു.

ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്‌ബോയിലെ ബുധനാഴ്ചത്തെ ട്രെൻഡിങ് വിഷയമായിരുന്നു ഇവരുടെ വധശിക്ഷ. 20 കോടിയിലേറെ പേരാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വെയ്‌ബോയിൽ കണ്ടത്. ചൈനീസ് സുപ്രീം കോടതി ഇവരുടെ വധശിക്ഷയ്ക്ക് അംഗീകാരം നൽകി രണ്ട് വർഷത്തിന് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top