തിരുവനന്തപുരം: എയർപോർട്ടിലെ യുവ ഐബി ഉദ്യോഗസ്ഥയുടെ മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഐബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിനെ കേന്ദ്ര സർക്കാർ സർവീസില്‍ നിന്ന് ഉടൻ സസ്പെൻഡ് ചെയ്യണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സംഭവത്തിന് ശേഷം സുകാന്ത് ഒളിവിലാണ്. മരണത്തിന് പിന്നിലെ സുകാന്ത് സുരേഷിൻ്റെ പങ്കിനെ സംബന്ധിച്ച് മരണമടഞ്ഞ പെണ്‍കുട്ടിയുടെ, കുടുംബം തുടക്കം മുതല്‍ പറയുന്നുണ്ട്.

മേഘയെ ചൂഷണം ചെയ്യുകയും അക്കൗണ്ടിലെ തുക തട്ടിയെടുക്കുകയും ഗർഭഛിദ്രം നടത്താനായി തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചത് കൃത്രിമ രേഖകളുണ്ടാക്കിയാണെന്നതും വിവാഹ രേഖകള്‍ ഉള്‍പ്പടെ സുകാന്ത് വ്യാജമായുണ്ടാക്കിയെന്നുമുള്ള വിവരം ഞെട്ടിക്കുന്നതാണ്. രാജ്യന്തര വിമാനത്താവളം പോലെ പോലെ തന്ത്രപ്രധാനമായ സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥയായ 24 വയസ്സുകാരി നേരിട്ട ചൂഷണവും തുടർന്നുണ്ടായ മരണവും ഗൗരവതരമാണ്.
മരണത്തിന് പിന്നില്‍ ഐ ബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിൻ്റെ പങ്കിനെ സംബന്ധിച്ച് പോലീസ് സമഗ്ര അന്വേഷണം നടത്തണം. അറസ്റ്റ് ചെയ്ത് തുടർനടപടി സ്വീകരിക്കണം. കേന്ദ്ര സർക്കാരിന് കീഴിലെ ഇൻ്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ സുകാന്തിനെ സർവീസില്‍ നിന്ന് ഉടൻ സസ്പെൻ്റ് ചെയ്യണമെന്നും ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

