ബെലഗാവി: സൈബർ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾ മരിച്ച നിലയില്‍. ബെലഗാവി ജില്ലയിലെ ഖാനാപൂർ താലൂക്കിലാണ് സംഭവം. ഖാനപൂരിലെ ബീഡി ഗ്രാമത്തിൽ താമസിക്കുന്ന ദിയോഗ്ജെറോൺ സാന്റൻ നസറെത്ത് (82), ഭാര്യ ഫ്ലാവിയാന (79) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരുടെയും മൃതദേഹങ്ങൾ അയൽവാസികൾ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് സൂചന.

വീടിനുള്ളിൽ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു ഫ്ലാവിയാന. വീടിനുപുറത്തുള്ള ജലസംഭരണിക്കകത്ത് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ദിയോഗ്ജെറോണിന്റെ മൃതദേഹം. ദിയോഗ്ജെറോൺ എഴുതിയതായി കരുതുന്ന രണ്ടു പേജുള്ള കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഏതാനും ദിവസം മുൻപ് ഡൽഹിയിൽനിന്ന് ടെലികോം വകുപ്പിലെ നോട്ടിഫിക്കേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി സുമിത് ബിറ എന്നയാൾ തന്നെ ഫോണിൽ വിളിച്ചതായി കുറിപ്പിൽ ദിയോഗ്ജെറോൺ പറയുന്നു. തന്റെ സിംകാർഡ് നിയമവിരുദ്ധമായും മോശം സന്ദേശങ്ങൾ അയക്കാനും ഉപയോഗിച്ചെന്നും പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ പറയുന്നു.

