തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകളെ പ്രതിരോധിച്ച് രംഗത്തെത്തുന്ന സിപിഎം നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച ബിനോയ് വിശ്വത്തിനെതിരെ വി ശിവന്‍കുട്ടി രംഗത്ത്.

വീണാ വിജയന്‍റെ കാര്യത്തില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട. കേസ് കൈകാര്യം ചെയ്യാൻ വീണക്ക് അറിയാം. കേസിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. പൂർണ്ണ പിന്തുണ എല്‍ഡിഎഫ് പിണറായിക്ക് നല്‍കിയിട്ടുണ്ട്. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും ബിനോയ് വിശ്വത്തിന് വ്യത്യസ്ത അഭിപ്രായം ആണുള്ളത്. കേന്ദ്ര സർക്കാരിന്‍റെ കാശായത് കൊണ്ട് കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ല. കേരളത്തിലെ നയങ്ങളും നിലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്നത്. ബിനോയ് വിശ്വം ഓഫീസിലേക്ക് വന്നാല്‍ നേരിട്ട് ബോധ്യപ്പെടുത്താം. മൂന്ന് പദ്ധതികള്‍ കേന്ദ്ര ഫണ്ടോടെ കൃഷി വകുപ്പും നടപ്പാക്കുന്നുണ്ട്. വികസനത്തിന് കേന്ദ്ര പണം ചെലവഴിക്കുന്നതില്‍ എന്താണ് തെറ്റ്. പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങള്‍ ബിനോയ് ഏറ്റെടുക്കേണ്ടതില്ല.
പിഎം ശ്രീയില്‍ ചർച്ചകള്‍ക്ക് വേണ്ടിയാണ് മന്ത്രിസഭാ തീരുമാനം മാറ്റിയത്. അഭിപ്രായ വ്യത്യാസം മാറിയിട്ട് ഇനി ചർച്ച ചെയ്താല്‍ മതി. പിണറായിയുടെ പേര് സർക്കാരിന് പറയുന്നതില്‍ കുശുമ്പിന്‍റ് കാര്യം ഇല്ല. ബിനോയ് വിശ്വം മുഖ്യമന്ത്രിയായാലും അങ്ങനെയാണ് പറയുകയെന്നും വി ശിവൻകുട്ടി പറഞ്ഞു.

