Kerala

അവയവം മാറി ശസ്ത്രക്രിയ: ‘നാവില്‍ കെട്ടുണ്ടായിരുന്നു’, ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

Posted on

കോഴിക്കോട്: അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോ. ബിജോണ്‍ ജോണ്‍സണെ മെഡിക്കല്‍ കോളജ് പൊലീസ് ചോദ്യം ചെയ്തു. ഡോക്ടറെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് ചോദ്യം ചെയ്തത്. സസ്‌പെന്‍ഷന് ശേഷം നാട്ടില്‍ പോയ ഡോക്ടറെ കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

നാവില്‍ കെട്ട് കണ്ടതിനെ തുടര്‍ന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ നടത്തിയതെന്ന വാദം ഡോക്ടര്‍ ആവര്‍ത്തിച്ചു. ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് നാവിലെ തകരാര്‍ കണ്ടെത്തിയതെന്നും ഡോക്ടര്‍ മൊഴി നല്‍കി. ചോദ്യം ചെയ്യുമ്പോള്‍ ശസ്ത്രക്രിയ സമയത്ത് ഒപ്പമുണ്ടായിരുന്ന നഴ്‌സുമാരും ഡോക്ടര്‍മാരും ഉണ്ടായിരുന്നു.

നേരത്തെ കുടുംബത്തിന്റെ പരാതിയില്‍ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നാലു വയസ്സുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ചികിത്സ വീഴ്ചയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കുട്ടിക്ക് നാക്കിന് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ഒരു ചികിത്സാ രേഖയിലും ഇല്ല. ഇത് സംബന്ധിച്ച ചികിത്സയ്ക്കല്ല അവര്‍ മെഡിക്കല്‍ കോളജില്‍ എത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ചെറുവണ്ണൂര്‍ സ്വദേശിയായ നാലു വയസ്സുകാരിയുടെ കൈവിരല്‍ ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതാണ് വിവാദമായത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version