Kerala

മുഖം മിനുക്കലിന് പണം പ്രശ്നമല്ല; കിഫ്ബി പരസ്യത്തിനായി ചിലവിട്ടത് 115 കോടി

കഴിഞ്ഞ ഏഴ് വർഷമായി കിഫ്ബി വഴി നടത്തിയ പദ്ധതികളുടെ മാധ്യമ പരസ്യങ്ങൾക്കായി 115 കോടി രൂപ ചെലവഴിച്ചതായി സർക്കാർ. 2021ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പത്രങ്ങൾ, ദൃശ്യമാധ്യമങ്ങൾ, മറ്റിതര വാർത്താ മാധ്യമങ്ങൾക്ക് എന്നിവക്കായി 44.2 കോടി രൂപ കൊടുത്തത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി 28.9 കോടി രൂപയും നല്കിയതായി ധനകാര്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തി. കോൺഗ്രസ് അംഗം ഐ സി ബാലകൃഷ്ണൻ്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കോടികളുടെ കണക്കുകൾ പറഞ്ഞത്.

കിഫ്‌ബിയുടെ പരസ്യത്തിനു വേണ്ടി അടിച്ചു തുലച്ച 115 കോടികൾക്കു വീടില്ലാത്ത 2875 കുടുംബങ്ങൾക്ക് വീട് കിട്ടുമായിരുന്നു. കിഫ്‌ബി എന്ന ഓമനപ്പേരിൽ പൊതുജനങ്ങളിൽ നിന്ന് സെസ്സ് പിഴിഞ്ഞും കടമെടുത്തും നടത്തുന്ന പദ്ധതികളുടെ പരസ്യത്തിന് മാത്രമായാണ് ഇത്രയേറെ പണം ചിലവാക്കുന്നത്. കിഫ്ബി സിഇഒ ആയ മുൻ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാമിന് ലക്ഷങ്ങൾ ശമ്പളവും ക്യാബിനറ്റ് റാങ്കും നല്കിയ സ്ഥാപനത്തിലാണ് കോടികൾ പരസ്യത്തിനായും ചിലവഴിക്കുന്നത്.

കഴിഞ്ഞു ഏഴു വർഷം കൊണ്ടു പരസ്യങ്ങൾക്ക് ചിലവഴിച്ച തുകയിലെ മുക്കാൽ പങ്കും തിരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പായിട്ടാണ് നൽകിയിരിക്കുന്നത് എന്ന് പറയുമ്പോൾ ഉദ്ദേശ്യം വ്യക്തം. 4.5 ലക്ഷം കോടി രൂപ സംസ്ഥാനത്തിൻ്റെ പൊതുകടമായി നിലനിൽക്കുമ്പോഴാണ് ഇത്രയേറെ തുക പരസ്യത്തിനായി ചിലവഴിക്കുന്നത്. നാളിതുവരെ 29100 കോടി രൂപ കിഫ്ബി മുഖാന്തിരം വിവിധ പദ്ധതികൾക്കായി ചിലവഴിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top