Kottayam

പാറമട മാഫിയായിൽ നിന്നും കുടക്കച്ചിറ ഗ്രാമത്തിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട്;സ്വാതന്ത്ര്യ ദിനത്തിൽ കുടക്കച്ചിറ നിവാസികൾ നിരാഹാര സമരം നടത്തുന്നു

കോട്ടയം :പാറമട മാഫിയായിൽ നിന്നും കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള കുടക്കച്ചിറ ഗ്രാമത്തിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട്; ഭാരതത്തിന്റെ  സ്വാതന്ത്ര്യ ദിനത്തിൽ കുടക്കച്ചിറ നിവാസികൾ നിരാഹാര സമരം നടത്തുന്നു. ആഗസ്റ്റ് 15 ന് കൂടക്കച്ചിറ- വലവൂർ- ഗ്രാമവാസികൾ, കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ പരിസ്ഥിതി സംയുക്ത ആക്ഷൻ കൗൺസിലിൻറെ നേതൃത്വത്തിൽ. ഏകദിന, നിരാഹാര സമരം നടത്തുമെന്ന് കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ സംയുക്ത ആക്ഷൻ കൗൺസിൽ അംഗങ്ങൾ ഓൺലൈൻ മാധ്യമ കൂട്ടായ്മയെ അറിയിച്ചു. കുടക്കച്ചിറ ഗ്രാമ കേന്ദ്രമായ വലിയ പള്ളിത്താഴത്തുള്ള സാംസ്‌കാരിക കേന്ദ്രത്തിൽ രാവിലെ 9.00 മണിക്ക് സർവ്വകക്ഷി നിരാഹാര പ്രാർഥനാ യജ്ഞം ആരംഭിക്കും.

ഉപവാസ സമര സമാരംഭ സന്ദേശം അഭയാനന്ദ തീർത്ഥപാദസ്വാമികൾ നിർവ്വഹിക്കും. കുടക്കച്ചിറ സെൻ്റ് ജോസഫ്‌സ് പള്ളി വികാരി,ബഹു ഫാ. തോമസ് മഠത്തി പറമ്പിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് ഉചവാസ സമരത്തിൽ മുഴുവൻ സമയം പങ്കാളിയാവുന്നു. വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ 500 ൽപ്പരം സഹോദരങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചു് പ്രമേയം അവതരിപ്പിച്ചു മൗനം ആചരിക്കും.

ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തംഗങ്ങളും നിയമസഭ, പാർലമെന്റംഗങ്ങളും ഉപവാസ സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളെയും സാംസ്‌കാരിക, സഹകരണ, സാഹിത്യ,കലാ സംഘടനകളെയും പ്രതിനിധീകരിച്ച് നേതാക്കൾ ഉപവാസ സമരത്തിൽ പങ്കാളികളാവും. കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ സംയുക്ത ആക്ഷൻ കൗൺസിൽ അംഗങ്ങളായ  ഫാദർ തോമസ് മഠത്തിപറമ്പിൽ, ഡോക്ടർ ജോർജ് ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം റാണി ജോസ്, ഗവേഷണ വിദ്യാർത്ഥിനി നിത നിരാകൃത എന്നിവർ ഓൺലൈൻ കൂട്ടായ്മ  വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച , കരൂർ പഞ്ചായത്തിലെ രണ്ടു പച്ചപ്പു നിറഞ്ഞ ഗ്രാമങ്ങളാണ്കുടക്കച്ചിറയും, വലവൂരും . (വാർഡ് 1,2)എന്നാൽ മനുഷ്യ നിർമ്മിതമായ മൂന്നു പാറമടകൾ അവയെ തുരന്നു നശിപ്പിക്കുകയാണ്. കലാമുകുളം വ്യൂ പോയിൻ്റിനു താഴെയും സെൻ്റ് തോമസ് മൗണ്ടിന്നു താഴെയും കൂവയ്ക്കൽ മലയടിവാരത്തിലും, കോടിക്കണക്കിനു വർഷങ്ങളായി രൂപപ്പെട്ട പാറ ,നിയമ വിരുദ്ധമായി സ്വകാര്യ വ്യക്തികൾ ഖനനം ചെയ്യുന്നതിന് പഞ്ചായത്ത് അനുമതി കൊടുത്തിരിക്കുകയാണ്.

2023 ജൂൺ 17 ന് പഞ്ചായത്ത് പടിക്കൽ സർവ്വകക്ഷി പ്രതിഷേധയോഗം ചേരുകയും നാടിൻ്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നതാണ്. പക്ഷെ അഴിമതി മണക്കുന്ന അനുമതിയാണുണ്ടായത്. ഇന്നു മൂന്നു മടകളും ഗർജിക്കുകയാണ്.അതിനു പിന്നാലെ ജനരോഷം ശമിപ്പിക്കുവാൻ സബ് കമ്മിറ്റിയെ നിയോഗിച്ചു പഠനം നടത്തുവാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല, മാത്രവുമല്ല പാറ ഖനനം പൂർവ്വാധികം ഗുരുതരമാവുകയാണുണ്ടായത്. മൺസൂൺ പെരു മഴയിലും അതു തുടരുന്നു. ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും ജനപ്രതിനിധികൾക്കും ഖനന വിരുദ്ധ ആക്ഷൻ കൗൺസിലിൻ്റെ പേരിൽ പരാതിപ്പെട്ടിരുന്നു.

എന്നാൽ നാളിതുവരെ പരിഹാരമുണ്ടായിട്ടില്ല. 22 ഡിഗ്രിയിലേറെ ചെരി വുള്ള പ്രദേശങ്ങളിൽ പാറ ഖനനം നടത്തിയാൽ ഉരുൾപൊട്ടൽ, മലയിടിച്ചിൽ, സോയിൽ പൈപ്പിംഗ് എന്നീ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമെന്ന ശാസ്ത്രീയ മുന്നറിയപ്പുണ്ടു്. നമ്മുടെ മലകളുടെ ചരിവ് 40 ഡിഗ്രിയിൽ കൂടുതലാണ്. തകരുന്ന റോഡുകളൊ, പരിസ്ഥിതി മലിനീകരണമൊ, വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്രിപ്പിൾ ഐ.റ്റി, പറയാനി സർക്കാർസ്കൂൾ, സെൻ്റ് ജോസഫ്സ് എൽ.പി.സ്കൂൾ , ഹൈസ്കൂൾ , കുടക്കച്ചിറ പള്ളി, കൂവയ്ക്കൽ ക്ഷേത്രം എന്നീ സ്ഥാപനങ്ങളോ കുടിവെള്ളസംഭരണികളോ ലാഭക്കൊതി മൂത്ത പാറ മാഫിയയ്ക്ക് വിഷയമല്ല. പണത്തിനു മേൽ പരുന്തു പറക്കില്ലായെന്നാണവരുടെ ധാർഷ്ട്യം.ഇതു് ഒരു നാടിനോടുള്ള ധിക്കാരമൊ വെല്ലുവിളിയോ അല്ലാതെ മറ്റെന്താണ്.

ഇന്ന് , കാലാവസ്ഥാ വ്യതിയാനവും കൊടുംവരൾച്ചയും അതി തീവ്ര മഴയും മിന്നൽ ച്ചുഴലികളും ഒരു യാഥാർത്ഥ്യമായി നമുടെ മുമ്പിലുണ്ടു്. അതിനാൽ ലോലമായ പ്രകൃതിയെ ഒരു തരത്തിലും പരിക്കേല്പിച്ചു കൂടാ. ക്വാറി ഒരു അപകടകരമായ ചുവപ്പൻ കാറ്റഗറി വ്യവസായമാണെന്ന് ഗവണ്മെൻ്റു തന്നെ സമ്മതിക്കുന്നു. സ്വകാര്യ മേഖലയിൽ അപകടകരമായ ക്വാറികൾ ഒന്നും അനുവദിക്കരുതെന്ന കേരളാ നിയമസഭയുടെ മുല്ലക്കര രത്നാകരൻ കമ്മിറ്റി സർക്കാരിൻ്റെ മുമ്പിലുണ്ടു്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ സാഹചര്യത്തിലെങ്കിലും അതു പരിഗണിക്കപ്പെടണം.

വെടി മരുന്നിൻ്റെ മണവും പൊടിപടലങ്ങളും തകർന്ന റോഡുകളും പാറ കയറ്റിയ ടോറസ് ലോറികളുമണിന്ന് ഗ്രാമത്തിൻ്റെ മുഖം. കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കൽ എന്നീ ഉരുൾപൊട്ടലുകൾക്കു പിന്നിൽ സമീപപ്രദേശങ്ങളിലെ ക്വാറികളുടെ മത്സര ഖനനമായിരുന്നു കാരണമെന്നു പീച്ചി വനഗവേഷണകേന്ദ്രവും പരിസ്ഥിതി ശാസ്തജ്ഞരും വെളിപ്പെടുത്തിയതല്ലെ ?

മാത്രമല്ല,വയനാട് ജില്ലയിലെ മുണ്ടെെക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ 2024 ജൂലായ് 30 നു ണ്ടായ ഉരുൾപൊട്ടലും മലയിടിച്ചിലും രണ്ടു ഗ്രാമങ്ങളെ അപ്പാടെ വിഴുങ്ങിയത് നമ്മുടെ കാഴ്ചയിൽ നിന്നു മറഞ്ഞിട്ടില്ല. 500 ൽപ്പരം ജീവനുകളാണവിടെപ്പൊലിഞ്ഞത്.
അധികാരികൾ കണ്ണടച്ചിരുട്ടാക്കുമ്പോൾ ജനകീയ പ്രതിഷേധവും പ്രതിരോധവും ഉയരേണ്ടത് ഒരു നാടിൻ്റെ നിലനില്പിനു തന്നെ അനിവാര്യമായിരിക്കുകയാണ്. കരൂർ പഞ്ചായത്തുതന്നെ നാലു വർഷം മുമ്പു നടത്തിയ പരിസ്ഥിതിപഠനറിപ്പോർട്ടിൽ 1, 2 വാർഡുകളുടെ മലയോരം പരിസ്ഥിതിലോലമാണെന്നും അപകടസാധ്യതയുണ്ടെന്നും റിപ്പോർട്ട് പ്രസിദ്ധികരിച്ചത് ആളുകൾക്ക് ലഭ്യമാക്കിയതാണ്. അവർതന്നെ അതിന് വിരുദ്ധമായി ഖനനാനുമതി കൊടുക്കുന്നത് ജനങ്ങളോടുള്ള വെല്ലൂ വിളിയാണ്. പ്രകൃതി ദുരന്തങ്ങളിൽ ജനങ്ങൾക്ക് രക്ഷകരാകേണ്ട പഞ്ചായത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ഗതികേടിലാണിന്ന്. മനുഷ്യ നിർമ്മിതദുരന്തങ്ങൾക്കെതിരെ , അനധികൃത ക്വാറികൾക്കെതിരെ ജനങ്ങൾ പ്രതിഷേധിക്കുന്നു.

സ്വാതന്ത്ര്യ ദിനത്തിൽ ക്വാറി മാഫിയായിൽ നിന്ന് പിറന്ന നാടിനെ സ്വതന്ത്രമാക്കുവാൻ കുടക്കച്ചിറ- വലവൂർ- ഗ്രാമവാസികൾ , കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ പരിസ്ഥിതി സംയുക്ത ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ , ഏകദിന , നിരാഹാര പ്രാർത്ഥനാ യജ്ഞം ആസൂത്രണം ചെയ്തിരിക്കുകയാണ്. കുടക്കച്ചിറ ഗ്രാമ കേന്ദ്രമായ വലിയ പള്ളിത്താഴത്തുള്ള സാംസ്കാരിക കേന്ദ്രത്തിൽ രാവിലെ 9.00 മണിക്ക് സർവ്വകക്ഷി നിരാഹാര പ്രാർഥനാ യജ്ഞം ആരംഭിക്കും. ഉപവാസ സമര സമാരംഭ സന്ദേശം, ആദരണീയ അഭയാനന്ദ തീർത്ഥപാദസ്വാമികൾ നിർവ്വഹിക്കും.

കുടക്കച്ചിറ സെൻ്റ് ജോസഫ്സ് പള്ളി വികാരി,ബഹു ഫാ. തോമസ് മഠത്തിൽ പറമ്പിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് ഉചവാസ സമരത്തിൽ മുഴുവൻ സമയം പങ്കാളിയാവുന്നു. ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തംഗങ്ങളും നിയമസഭ, പാർലമെൻ്റംഗങ്ങളും സമരഭടൻമാർക്ക് അഭിവാദ്യമർപ്പിച്ച് സംസാരിക്കുന്നു.വിവിധ രാഷ്ട്രീയ പാർട്ടികളെയും സാംസ്കാരിക, സഹകരണ, സാഹിത്യ,കലാ സംഘടനകളെയും പ്രതിനിധീകരിച്ച് നേതാക്കൾ ഉപവാസ സമരത്തിന് വിജയാശംസകൾ നേരുന്നതിന് എത്തിച്ചേരുമെന്നറിയിച്ചിട്ടുണ്ടു്.കുടക്കച്ചിറയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അതിജീവന സമരത്തിലേക്ക്,പിറന്ന നാടിനെ സ്നേഹിക്കുന്ന എല്ലാവരെയും തങ്ങൾ സാദരം ക്ഷണിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top