മലപ്പുറം: വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ മുസ്ലിം ലീഗിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു. സ്ഥാനാർത്ഥിത്വത്തിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യത്തിനാണ് പാർട്ടിയിൽ പിന്തുണയേറുന്നത്. സ്ഥാനാർത്ഥി ആരെന്ന കാര്യത്തിലുള്ള അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തെ കൂടി ആശ്രയിച്ചായിരിക്കും.
താൻ രാജ്യസഭയിലേക്ക് ഇല്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോടെ രാജ്യസഭയിലേക്ക് ആരെന്ന ചോദ്യം ലീഗിൽ ചൂട് പിടിക്കുകയാണ്. നിരവധി പേരുകളാണ് രാജ്യസഭാ സീറ്റിലേക്കായി പറഞ്ഞുകേൾക്കുന്നത്. പിഎംഎ സലാമിന്റെ പേര് ഉയർന്ന് കേട്ടെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്ക രൂപപ്പെട്ടതോടെ ചർച്ച വഴിമാറി. പിഎംഎ സലാം മത്സരിക്കുകയാണെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണും നട്ട് കാത്തിരിക്കുന്ന പലരുമുണ്ട്.
എന്നാൽ ആ അധികാര കൈമാറ്റം ലീഗിലെ മുതിർന്ന പല നേതാക്കൾക്കും താൽപര്യമില്ല. യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി കെ ഫിറോസ്, ദേശീയ ജന. സെക്രട്ടറി ഫൈസൽ ബാബു, ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരുടെ പേരുകളാണ് സജീവമായി ഉയരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ സീറ്റ് ആവശ്യവുമായി യൂത്ത് ലീഗ് രംഗത്ത് വന്നിരുന്നെങ്കിലും യൂത്ത് ലീഗിന് അവസരം ലഭിച്ചില്ല. എന്നാൽ രാജ്യസഭയെങ്കിലും നൽകണമെന്ന കടുത്ത നിലപാടിലാണ് യൂത്ത് ലീഗ്.