Kerala

കള്ളനോട്ട് കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ;വീട് പരിശോധിച്ചതിൽ നിന്നും കള്ളനോട്ടുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന പേപ്പറുകളും, പണം എണ്ണുന്നതിന് ഉപയോഗിക്കുന്ന കൗണ്ടിംഗ് മെഷീനും, ലോഹ നിർമ്മിത വിഗ്രഹവും, കൂടാതെ സ്വർണ്ണ നിറത്തിലുള്ള ലോഹ കട്ടകളും,നിരവധി ലോഹനിർമ്മിത കോയിനുകളും, ലോഹറാഡുകളും കണ്ടെടുത്തു 

Posted on

ഈരാറ്റുപേട്ട: കള്ളനോട്ട് കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുക്കാലി കക്കൂപ്പടി ഭാഗത്ത് തടിയൻ വീട്ടിൽ (പാലക്കാട് അരൂർ ഭാഗത്തെ ഫ്ലാറ്റിൽ ഇപ്പോൾ താമസം) അഷറഫ് റ്റി.സി (36), ആലത്തൂർ മേലോർകോട് ചിറ്റിലഞ്ചേരി ഭാഗത്ത് വട്ടോമ്പോടം വീട്ടിൽ ജെലീൽ.ജെ (41) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം അരുവിത്തുറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്റെ സിഡിഎമ്മിൽ നിന്നും കള്ളനോട്ടുകൾ കിട്ടിയതിനെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിൽ ഈരാറ്റുപേട്ട സ്വദേശികളായ അൽഷാം, അൻവർഷാ ഷാജി, ഫിറോസ് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഇവർക്ക് കള്ളനോട്ട് എത്തിച്ചു നൽകിയത് പാലക്കാട് സ്വദേശി ആണെന്ന് കണ്ടെത്തുകയും തുടർന്ന് അന്വേഷണസംഘം പാലക്കാട് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഇവരാണ് കഴിഞ്ഞദിവസം ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളിൽ നിന്നും തൊടുപുഴയിൽ വച്ച് മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപ കൈപ്പറ്റിയതിനുശേഷം (3,50,000), രണ്ട് ലക്ഷത്തി മുപ്പത്തി മുവായിരത്തി അഞ്ഞൂറ് (2.33,500) രൂപയുടെ കള്ള നോട്ടുകൾ ഇവർക്ക് കൊടുത്തിരുന്നതായും പറഞ്ഞു. തുടർന്ന് ജലീലിന്റെ വീട് പരിശോധിച്ചതിൽ നിന്നും കള്ളനോട്ടുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന പേപ്പറുകളും, പണം എണ്ണുന്നതിന് ഉപയോഗിക്കുന്ന കൗണ്ടിംഗ് മെഷീനും, ലോഹ നിർമ്മിത വിഗ്രഹവും, കൂടാതെ സ്വർണ്ണ നിറത്തിലുള്ള ലോഹ കട്ടകളും,നിരവധി ലോഹനിർമ്മിത കോയിനുകളും, ലോഹറാഡുകളും കണ്ടെടുക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് ജലീലിന് മൂന്നു കേസുകളും, അഷറഫിന് ഒരു കേസും നിലവിലുണ്ട്. പാലാ ഡി.വൈ.എസ്.പി സദൻ, ഈരാറ്റുപേട്ട സ്റ്റേഷൻ എസ്. എച്ച്.ഓ സുബ്രഹ്മണ്യൻ പി.എസ്, എസ്.ഐ ജിബിൻ തോമസ്, എ.എസ്.ഐ ജിനു കെ.ആർ, സി.പി.ഓ മാരായ രമേഷ്, ജോബി ജോസഫ്, പ്രദീപ് എം. ഗോപാൽ, രഞ്ജിത്ത്, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഈ കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version