Kerala
11 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ വഖഫ് ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ 288 -232

വഖഫ് ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ. 11 മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷമാണ് ബിൽ വോട്ടിനിട്ടത്. വോട്ടെടുപ്പ് നടപടികൾ വൈകിയതിനെ തുടർന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എൻ.കെ പ്രേമചന്ദ്രൻ, ഗൗരവ് ഗൊഗോയ്, കെ.സി വേണുഗോപാൽ, ഇ.ടി മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ തുടങ്ങിയവരുടെ ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 288 പേർ ബില്ലിനെ അനുകൂലിച്ചു. 232 പേർ എതിർത്തു. ബിൽ ഇനി രാജ്യസഭയിൽ അവതരിപ്പിക്കും.
ന്യൂനപക്ഷവകുപ്പ് മന്ത്രി കിരൺ റിജിജുവാണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ബിൽ മുസ്‌ലിം സമുദായത്തിലെ സ്ത്രീകൾക്കും യുവാക്കൾക്കും വേണ്ടിയാണെന്ന് മന്ത്രി പറഞ്ഞു. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ട്രൈബ്യൂണലുകളിലുണ്ട്. വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾക്ക് ബില്ലിലൂടെ പരിഹാരം കാണാനാവുമെന്ന് മന്ത്രി പറഞ്ഞു.
മുനമ്പം പ്രശ്‌നവും മന്ത്രി മറുപടി പ്രസംഗത്തിൽ പരാമർശിച്ചു. ബിൽ പാസാകുന്നതോടെ മുനമ്പത്തെ പ്രതിസന്ധി ഒഴിയുമെന്ന് മന്ത്രി പറഞ്ഞു. 600 കുടുംബങ്ങൾ തന്നെ വന്നു കണ്ടിരുന്നു. അവരുടെ ദുഃഖം നിങ്ങൾക്ക് മനസ്സിലാകില്ല. അതുകൊണ്ടാണ് തങ്ങളുടെ അടുത്ത് വന്നത്. ക്രൈസ്തവ സംഘടനകൾക്കും പ്രതീക്ഷയുണ്ട്. അതുകൊണ്ടാണ് അവർ പ്രസ്താവനയിറക്കിയതെന്നും മന്ത്രി പറഞ്ഞു