കേരളത്തിലെ നഴ്സുമാർക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളായി ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡ് അപേക്ഷകൾ കേരള സർക്കാർ നിരസിപ്പിക്കുന്നതിനെതിരെ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം പ്രതിഷേധിച്ചു

ഇന്ത്യയിലെ മികച്ച നഴ്സുമാർക്ക് കേന്ദ്ര സർക്കാർ വർഷാവർഷം നൽകിവരുന്ന അവാർഡ് ആണ് രാഷ്‌ട്രപതി നേരിട്ട് നൽകുന്ന പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്ന ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്‌കാരം. ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പരിശ്രമ ഫലമായാണ് 1973 ൽ കേന്ദ്ര സർക്കാർ ഈ അവാർഡ് ആരംഭിച്ചത്. ആയതു കൊണ്ടു തന്നെ ഈ അവാർഡിനുള്ള അപേക്ഷകൾ പരിശോധിക്കുന്ന സമിതിയിൽ അതാത് സംസ്ഥാനങ്ങളിലെ TNAI പ്രതിനിധികൾ ഉണ്ടാവണമെന്ന്കേന്ദ്ര സർക്കാരും ഇന്ത്യൻ നഴ്സിംഗ് കൗൺസിലും നിഷ്കര്ഷിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ നഴ്സിംഗ് നിലവാരം ഉള്ള സംസ്ഥാനം എന്ന നിലക്ക് കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ഈ പുരസ്കാരം മിക്ക/എല്ലാ വർഷവും ലഭിക്കാരുണ്ടായിരുന്നു. എന്നാൽ 2022 – 2023 മുതൽ കേരളാ സർക്കാർ ഈ അവാർഡ് സൂക്ഷ്മ പരിശോധനാ സമിതിയിൽ നിന്ന് TNAI പ്രതിനിധിയെ ഏകപക്ഷീയമായി ഒഴിവാക്കുകയും അതേതുടർന്ന് ഇതേ കാരണത്താൽ കേരളത്തിലെ എല്ലാ അപേക്ഷകളെയും അവാർഡ് കമ്മിറ്റി തള്ളുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ 2/3 വര്ഷങ്ങളായി കേരളത്തിൽ നിന്ന് ഒരു നഴ്സിന് പോലും ഈ പുരസ്കാരം ലഭിച്ചിട്ടില്ല.
കഴിഞ്ഞ രണ്ടു വർഷവും സൂക്ഷ്മ പരിശോധനാ സമിതിയിൽ TNAI പ്രതിനിധിയെ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് TNAI കേരള ഘടകം കത്ത് നൽകിയിരുന്നെങ്കിലും കേരള സർക്കാർ ഈ വർഷവും TNAI പ്രതിനിധിയെ ഉൾപ്പെടുത്താതെ സൂക്ഷ്മ പരിശോധനാ സമിതി കൂടി അവാർഡിനുള്ള ലിസ്റ്റ് അയച്ചിരിക്കുകയാണ്. TNAI പ്രതിനിധിയെ ഉൾപ്പെടുത്തണം എന്ന് ഇതേ സമിതിയിൽ ആവശ്യം ഉയർന്നിട്ടും അവഗണിക്കുകയാണുണ്ടായത്. സമിതിയിൽ TNAI പ്രതിനിധി ഉൾപ്പെട്ടിട്ടില്ല എന്ന അപാകത ചൂണ്ടിക്കാണിച്ച് ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ കേരള സർക്കാരിന് ഈ വർഷവും കത്തയച്ചിട്ടുണ്ട്. ഇതോടെ ഈ വർഷവും കേരളത്തിൽ നിന്നുള്ള അപേക്ഷകൾ നിരസിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.
ലോകമെമ്പാടും വാഴ്ത്തുന്ന കേരളത്തിലെ നഴ്സുമാർക്ക് സ്വന്തം രാജ്യത്തിന്റെ പരമോന്നത ബഹുമതി ഇത്രയും നിരുത്തരവാദപരമായ രീതിയിൽ നിഷേധിക്കപ്പെടുന്നത് തികച്ചും വേദനജനകവും പ്രതിഷേധാർഹവുമാണ്.. ആയതിനാൽ കൃത്യമായ രീതിയിൽ സൂക്ഷ്മ പരിശോധനാ സമിതി ചേർന്ന് ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്കാരം ഈ വർഷം കേരളത്തിലെ നഴ്സുമാർക്ക് ലഭിക്കാനുള്ള അടിയന്തിര നടപടികൾ എടുക്കണം എന്ന് ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ഘടകം ആവശ്യപ്പെടുന്നു.

