Kerala

റിവർ വ്യൂ റോഡ് വികസനം: തുടർ നടപടികൾക്ക്  തഹസിൽദാരെ ചുമതലപ്പെടുത്തിയതായി മാണി സി.കാപ്പൻ എം.എൽ.എ

 

പാലാ : ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത റിവർവ്യൂ റോഡിൻ്റെ ആദ്യഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ പിഴവ് മൂലം നിർമാണം മുടങ്ങിക്കിടക്കുകയായിരുന്നു. കൊട്ടാരമറ്റത്തു നിന്നാരംഭിച്ച് ആർ .വി പാർക്കിന് സമീപം അവസാനിക്കുന്ന റോഡിലെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് കാലതാമസത്തിന് കാരണമായത്. ആർ. വി പാർക്കിന് സമീപം ഹോട്ടൽ കോമളം സ്ഥിതി ചെയ്യുന്ന സ്ഥലം ആദ്യ ഘട്ടത്തിലെ സർവ്വേ നടപടികളിൽ ഉണ്ടായ തകരാർ മൂലം ഒഴിവാക്കപ്പെട്ടിരുന്നു.

സ്ഥലം ഏറ്റെടുക്കാൻ ശ്രമമുണ്ടായപ്പോ ൾ ഉടമ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. തടസ്സം പരിഹരിക്കുന്നതിന് മാണി സി.കാപ്പൻ എംഎൽഎ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് തീരുമാനമുണ്ടായത്. പൊന്നും വിലക്ക് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സാമൂഹിക പ്രത്യാഘാത പഠനം നടത്താൻ രാജഗിരി കോളേജ് ഓഫ് സയൻസിനെ ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ട നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതനുസരിച്ച് സാമൂഹ്യാഘാത പഠന റിപ്പോർട്ട് അംഗീകരിക്കാവുന്നതാണെന്നും സ്ഥല ഉടമക്ക് നഷ്ടപരിഹാരം പുനരധിവാസം, പുന:സ്ഥാപനം എന്നിവയെ സംബന്ധിച്ചും വ്യക്തമാക്കിയാണ് ഉത്തരവ്. തുടർ നടപടികൾ ആരംഭിക്കുന്നതിന് പാലാ എൽ.എ തഹസീൽദാരെ ചുമതലപ്പെടുത്തിയാണ് ഉത്തരവിട്ടിരിക്കുന്നതെന്ന് മാണി സി.കാപ്പൻ അറിയിച്ചു.

സ്ഥലം ഉടമയുടെ പുനരധിവാസവും ഗതാഗത തടസ്സമുണ്ടാകാതെയുള്ള മുന്നൊരുക്കവും പൊടിശല്യം, യന്ത്രങ്ങളുടെ ശബ്ദനിയന്ത്രണം എന്നിവ സംബന്ധിച്ചും ഉത്തരവിൽ പ്രത്യേക പരാമർശമുണ്ടെന്ന് എം.എൽ.എ പറഞ്ഞു. കോമളം ഹോട്ടൽ ഉടമയുടെ വിശദ വിവരങ്ങളും പഠനറിപ്പോർട്ട് തയ്യാറാക്കിയവർക്കുള്ള പ്രതിഫലവും സമിതി അംഗങ്ങൾക്കുള്ള ഓണറേറിയവും അടിയന്തരമായി വിതരണം ചെയ്യണമെന്നും ഉത്തരവിലുണ്ട്. തുടർനടപടികൾ ആരംഭിക്കുന്നതിനായി പാലാ എൽ.എ തഹസിൽദാരെ ചുമതലപ്പെടുത്തിക്കൊണ്ടാണ് കോട്ടയം കളക്ടറുടെ ഉത്തരവ് എന്ന് മാണി സി.കാപ്പൻ അറിയിച്ചു. വേണ്ടത്ര പഠനമില്ലാതെ റോഡ് നിർമ്മാണം ആരംഭിച്ചതുകൊണ്ടുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച് തുടർ നടപടികൾ വേഗത്തിലാക്കാൻ സഹായിച്ച മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്ന് എം.എൽ.എ പറഞ്ഞു. എത്രയും വേഗം പണി പൂർത്തീകരിച്ച് റിവർവ്യൂ റോഡ് ഗതാഗതയോഗ്യമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top