Kerala

കള്ള് ഷാപ്പിൽ വച്ച് അടുത്തിരുന്നയാളുടെ കള്ള് അനുവാദമില്ലാതെ എടുത്ത് കുടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവിനെ തല്ലിക്കൊല്ലുവാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി

പള്ളിക്കത്തോട്: യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ഒന്നാംമൈൽ ഭാഗത്ത് ചേന്നാട്ടുപറമ്പിൽ വീട്ടിൽ റ്റിജോപ്പൻ എന്ന് വിളിക്കുന്ന റ്റിജോ ചാക്കോ (33) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടുകൂടി ഒന്നാംമൈൽ ഭാഗത്തുള്ള ഷാപ്പിൽ വച്ച് ആനിക്കാട് സ്വദേശിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം ഷാപ്പിലെത്തിയ ഇയാൾ യുവാവ് വാങ്ങിയ കള്ള് എടുത്തുകുടിച്ചതിനെ യുവാവ് ചോദ്യം ചെയ്തിരുന്നു.

തുടർന്ന് ഇയാൾ യുവാവിനെ ചീത്ത വിളിക്കുകയും, ഷാപ്പിന് വെളിയിലേക്ക് യുവാവിനെ വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് യുവാവിന്റെ സുഹൃത്തുക്കളും, റ്റിജോയും തമ്മിൽ വഴക്കുണ്ടായ സമയം യുവാവ് റ്റിജോയെ പിടിച്ചു മാറ്റിയതിലുള്ള വിരോധം ഇവർക്കിടയിൽ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്.

തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, എ.എസ്.ഐ ജയരാജ്, സി.പി.ഓ മാരായ സുജീഷ്, എബിൻ, ഷമീർ, ജയലാൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ചിങ്ങവനം, വാകത്താനം എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top