Kerala

കെ സി വേണുഗോപാൽ മത്സരിച്ച് ജയിച്ചാൽ രാജ്യസഭയിൽ ബിജെപിക്ക് സീറ്റ് കൂടും; ആശയക്കുഴപ്പത്തിൽ കോൺഗ്രസ്

Posted on

കൊച്ചി: കെ സി വേണുഗോപാൽ ആലപ്പുഴയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചാൽ കോൺഗ്രസിന് രാജ്യസഭയിലെ പ്രാതിനിധൃത്തിൽ കുറവ് വരുന്ന സാഹചര്യം ദേശീയ നേതൃത്വം പരിഗണിച്ചേക്കും. നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ കെ സി വേണുഗോപാലിൻ്റെ രാജ്യസഭാ കാലാവധി 2026 ജൂൺ 21 വരെയാണ്. ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ കെ സി വേണുഗോപാലിന് രാജ്യസഭാ അംഗത്വം രാജിവയ്ക്കേണ്ടിവരും. വേണുഗോപാൽ രാജിവയ്ക്കുന്ന ഒഴിവിൽ നിന്ന് വീണ്ടും വിജയിച്ചു വരാനുള്ള സാഹചര്യം ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിനില്ല. രണ്ട് കൊല്ലം കൂടി കാലാവധി ശേഷിക്കെ കൈവശമുള്ള രാജ്യസഭാ സീറ്റിൽ ബിജെപിക്ക് വിജയിക്കാൻ സാഹചര്യമൊരുക്കുന്നത് ഗുണകരമാകില്ലെന്ന അഭിപ്രായം കോൺഗ്രസിൽ ഒരുവിഭാഗത്തിനുണ്ട്.

245 അംഗങ്ങളുള്ള രാജ്യസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള നീക്കത്തിലാണ് ബിജെപി. താൽപ്പര്യമുള്ള ബില്ലുകൾ ഏകപക്ഷീയമായി പാസാക്കുന്നതിനായി രാജ്യസഭയിലും ബിജെപി മൃഗീയ ഭൂരിപക്ഷത്തിന് ശ്രമിക്കുന്ന ഘട്ടമാണിത്. 56 രാജ്യസഭാ സീറ്റുകളിലേയ്ക്ക് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കും സമാജ്‌വാദി പാര്‍ട്ടിക്കും സ്വഭാവികമായും വിജയിക്കാൻ കഴിയുമായിരുന്ന രണ്ട് സീറ്റുകൾ ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തിൽ കോൺഗ്രസിൻ്റെ ദേശീയ ജനറൽ സെക്രട്ടറി ബിജെപിക്ക് സഹായകമാകുന്ന നിലയിൽ സീറ്റ് രാജിവെയ്ക്കുന്നതിൽ കോൺഗ്രസിലും എതിർപ്പ് ഉയർന്നേക്കും.

ഇപ്പോൾ 15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേയ്ക്ക് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും ഹിമാചൽ പ്രദേശിലും ബിജെപി മത്സരം സംഘടിപ്പിച്ചിരുന്നു. നിയമസഭയിലെ കക്ഷിനില വെച്ച് കർണ്ണാടകയിൽ കോൺഗ്രസിന് മൂന്ന് രാജ്യസഭാ അംഗങ്ങളെയും ബിജെപി-ജെഡിഎസ് സഖ്യത്തിന് ഒരു രാജ്യസഭാ അംഗത്തെയും വിജയിപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ അഞ്ചാമതൊരു സ്ഥാനാർത്ഥിയെ നിർത്തി കർണാടകയിൽ നിന്ന് ഒരു സീറ്റ് കൂടുതൽ നേടാനുള്ള ശ്രമം ബിജെപി നടത്തി. എംഎൽഎമാരെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി ക്രോസ് വോട്ടിനുള്ള ശ്രമം കർണാടകയിൽ കോൺഗ്രസിന് ചെറുക്കാൻ സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version