Kerala

‘കാഫിര്‍’ പോസ്റ്റ്‌ ആദ്യമെത്തിയത് ഇടത് ഗ്രൂപ്പുകളില്‍; പോരാളി ഷാജിയുടെ അഡ്മിന്‍ വഹാബെന്നും പോലീസ്

Posted on

വടകരയില്‍ ലോക്സഭാ പ്രചാരണത്തില്‍ കൊടുമ്പിരികൊണ്ട ‘കാഫിര്‍’ പോസ്റ്റ്‌ ആദ്യം എത്തിയത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. സ്‌ക്രീന്‍ ഷോട്ട് ആദ്യം എത്തിയത് ‘റെഡ് എന്‍കൗണ്ടേഴ്‌സ്’ എന്ന വാട്‌സാപ്പ്‌ ഗ്രൂപ്പിലാണ്. ഇത് ‘അമ്പലമുക്ക് സഖാക്കള്‍’ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തെന്നും പോലീസ് വ്യക്തമാക്കുന്നു. സിപി എമ്മില്‍ എന്നും വിവാദം നിറയ്ക്കുന്ന ‘പോരാളി ഷാജി’ ഫെയ്‌സ്ബുക്ക് പേജിന് പിന്നില്‍ വഹാബ് എന്ന ആളാണെന്നും പോലീസ് കണ്ടെത്തി. ‘കാഫിര്‍’ വിവാദത്തില്‍ നിര്‍ണായക വിവരങ്ങളാണ് പോലീസ് കോടതിയില്‍ നല്‍കിയത്. ഇത് സിപിഎമ്മിന്റെ ഉറക്കംകെടുത്തുന്നതുമാണ്.

എംഎസ്എഫ് നേതാവ് പി.കെ.മുഹമ്മദ് കാസിമിന്റെ പേരിലാണ് ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ പിന്നില്‍ സിപിഎമ്മാണെന്ന് ലീഗ് ആരോപിച്ചു. മുഹമ്മദ് കാസിമല്ല എന്ന് പോലീസ് അന്വേഷണത്തിലും വ്യക്തമായി. അപ്പോഴും ആരാണ് പ്രചാരണത്തിന് പിന്നില്‍ എന്ന് വ്യക്തമായിരുന്നില്ല. ‘അമ്പലമുക്ക് സഖാക്കള്‍’ എന്ന ഫേസ്ബുക്ക് പേജിനു പിന്നില്‍ രണ്ട് നമ്പറുകള്‍ ലഭിച്ചിട്ടുണ്ടെന്നും മനീഷ്, സജീവ് എന്നിവരുടെ പേരിലുള്ള നമ്പര്‍ ആണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

കാഫിര്‍ വിവാദത്തിന് പിന്നില്‍ ആരെന്നു വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ട് പി.കെ. മുഹമ്മദ് കാസിം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായത്. വിവാദമായ സ്‌ക്രീന്‍ഷോട്ട് തന്റെ ഫെയ്‌സ്ബുക്കിലൂടെ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയുമായ കെ.കെ ലതിക പങ്കുവെച്ചിരുന്നു. ലതികയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ലതികയുടെ നടപടിയെ ന്യായീകരിച്ച് സിപിഎം നേതൃത്വം രംഗത്തുവരികയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version