Kerala
കണ്ണീരോടെ നീതി തേടി സിദ്ധാർത്ഥൻ്റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലേക്ക്

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ നീതി തേടി വിദ്യാർഥിയുടെ അച്ഛനും മറ്റ് ബന്ധുക്കളും മുഖ്യമന്ത്രിയെ കാണും. സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് സിദ്ധാർത്ഥന്റെ അച്ഛൻ ആവശ്യപ്പെടും. ഉച്ചയ്ക്ക് മുമ്പ് കൂടിക്കാഴ്ച നടക്കും. രക്ഷിതാക്കൾ ആവശ്യപ്പെടുന്ന അന്വേഷണം സർക്കാർ നടത്തുമെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതി സിൻജോ ജോൺസൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണെന്ന് പൊലീസ് ഇന്നലെ അറിയിച്ചിരുന്നു.
കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തിയതോടെ സിദ്ധാര്ത്ഥന് ദാഹജലം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയായി. പ്രതിപ്പട്ടികയിലേക്ക് മറ്റുചിലർ ഉൾപ്പെടാനുള്ള സാധ്യതയും കൂടിയുണ്ട്. സിദ്ധാര്ത്ഥൻ അനുഭവിച്ചത് കൊടും ക്രൂരതയാണെന്നാണ് വിദ്യാര്‍ത്ഥികൾ പൊലീസിന് നല്കുന്ന മൊഴി. കരാട്ടെയില്‍ ബ്ലാക്ക് ബെൽട്ടുനേടിയ പ്രധാനപ്രതി സിൻജോ ജോൺസൺ അഭ്യാസ മികവ് മുഴുവൻ സിദ്ധാര്ത്ഥന് മേൽ പ്രയോഗിച്ചു. ഒറ്റച്ചവിട്ടിന് താഴെയിട്ടു. ദേഹത്ത് തള്ളവിരൽ പ്രയോഗം. മര്‍മ്മം നന്നായി അറിയാവുന്ന സിൻജോയുടെ കണ്ണില്ലാ ക്രൂരത ആരെയും ഞെട്ടിക്കുന്നതാണ്.