Entertainment

ഒളിക്യാമറ; മോഹൻലാൽ ഫോണിൽ വിളിച്ചു, തന്റെ സിനിമ സെറ്റിലായിരുന്നോ സംഭവമെന്ന് തിരക്കി: രാധിക ശരത്കുമാർ

Posted on

ചെന്നൈ: മലയാള സിനിമാ ലൊക്കേഷനിൽ കാരവാനിൽ ഒളിക്യാമറ വെയ്ക്കുന്നുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ മോഹൻലാൽ തന്നെ ഫോണിൽ വിളിച്ച് കാര്യം അന്വേഷിച്ചെന്ന് നടി രാധിക ശരത്കുമാർ. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് രാധിക ഇക്കാര്യം പറഞ്ഞത്. തൻറെ സിനിമ സെറ്റിലായിരുന്നോ സംഭവം എന്നതായിരുന്നു മോഹൻലാൽ തിരക്കിയതെന്നും നടി കൂട്ടിച്ചേ‍ർത്തു.

‘എൻറെ സിനിമയുടെ സെറ്റിലാണോ ഈ സംഭവം ഉണ്ടായതെന്ന് ചോദിച്ച് മോഹൻലാൽ വിളിച്ചിരുന്നു. സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും സെറ്റിൽ ഉണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവർ കണ്ടതെന്ന് ബോധ്യപ്പെട്ടതോടെ ബഹളം വെക്കുകയും നിർമാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടിരുന്നു’, രാധിക പറഞ്ഞു. തമിഴ് സിനിമാ മേഖലയിലെ ചൂഷണങ്ങൾ സംബന്ധിച്ച പരാതികൾ അന്വേഷിക്കൻ സമിതി രൂപീകരിക്കണമെന്നും രാധിക ആവശ്യപ്പെട്ടു. കാരവാനിൽ ദൃശ്യങ്ങൾ പകർത്തുകയും സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നുമായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. ‘കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ മൊബൈലിൽ ഫോൾഡറുകളിലായി സൂക്ഷിക്കുന്നുണ്ട്.സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഓരോ നടിയുടെയും പേരിൽ പ്രത്യേകം ഫോൾഡറുകളുണ്ട്. തുടർന്ന് ഭയം മൂലം ലൊക്കേഷനിലെ കാരവാൻ താൻ ഉപയോ​ഗിച്ചില്ല’, നടി പറഞ്ഞിരുന്നു. സംഭവത്തിൽ നടിമാർക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘം ഫോണിലൂടെ രാധികയിൽനിന്ന് മൊഴിയെടുത്തിരുന്നു.

അതേ സമയം ലൈംഗികാരോപണ പരാതിയിൽ സംവിധായകൻ വി കെ പ്രകാശിന് കുരുക്ക് മുറുകുകയാണ്. യുവതിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടി. 2022 ഏപ്രിൽ 4-ന് യുവതി കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിലെത്തി. വി കെ പ്രകാശാണ് യുവതിക്ക് മുറിയെടുത്തത്. ഇതേസമയം വി കെ പ്രകാശ് ഹോട്ടലിൽ എത്തിയതിനും തെളിവുകളുണ്ട്. ഇതിന്റെ ഹോട്ടൽ രേഖകൾ പൊലീസിന് ലഭിച്ചു. യുവതിയുടെ രഹസ്യമൊഴി ഉടൻ രേഖപ്പെടുത്തും.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സംവിധായകൻ വി കെ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി യുവ കഥാകൃത്ത് രം​ഗത്തെത്തിയത്. ആദ്യ സിനിമയുടെ കഥ പറയാൻ ചെന്നപ്പോൾ മോശമായി പെരുമാറിയെന്നാണ് യുവ കഥാകൃത്ത് പറഞ്ഞിരുന്നത്. ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version