India

ഉള്ളികർഷകർക്ക് ആശ്വാസ വാർത്ത; കയറ്റുമതിയ്ക്ക് അനുമതി നൽകി കേന്ദ്രം

Posted on

ഉള്ളി തേടി ഇന്ത്യയിലെത്തി വിവിധ രാജ്യങ്ങൾ. ഇതോടെ ഭൂട്ടാൻ, മൗറീഷ്യസ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് രാജ്യത്ത് നിന്ന് ഉള്ളി കയറ്റുമതി ചെയ്യാൻ തീരുമാനം ആയി. ഉള്ളി കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി നൽകി. നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് (എൻസിഇഎൽ) വഴി ആണ് ഉള്ളി കയറ്റുമതി ചെയ്യുക. കയറ്റുമതിക്കുള്ള അനുമതി നൽകണമെന്ന ഉള്ളികർഷകരുടെ ആവശ്യമാണ് ഇതോടെ നിറവേറുന്നത്.

ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് 3,000 ടണ്ണും, ബഹ്‌റൈനിലേക്ക് 1,200 ടണ്ണും മൗറീഷ്യസിലേക്ക് 550 ടണ്ണും ഉള്ളി കയറ്റുമതി ചെയ്യും എന്ന് രാജ്യത്തെ വിദേശ വ്യാപാരം കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്‌ടി) വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലാണ് ഡിജിഎഫ്ടി പ്രവർത്തിക്കുന്നത്. യു.എ.ഇ., ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് മൊത്തം 64,400 ടൺ ഉള്ളി കയറ്റുമതി ചെയ്യാൻ കഴിഞ്ഞ ആഴ്ച ഇന്ത്യ അനുമതി നൽകിയിരുന്നു. അതേ സമയം, ഉള്ളിയുടെ തുറന്ന കയറ്റുമതിക്ക് രാജ്യത്ത് ഇപ്പോഴും നിരോധനമുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉള്ളി കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകുന്നത്.

ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കുന്നതിനും വില നിയന്ത്രിക്കുന്നതിനുമായി കഴിഞ്ഞ വർഷം ഡിസംബർ 8 ന് സർക്കാർ ഉള്ളിയുടെ കയറ്റുമതി ഈ വർഷം മാർച്ച് 31 വരെ നിരോധിച്ചിരുന്നു. ഈ സാമ്പത്തിക വർഷം 2023 ഏപ്രിൽ 1 നും 2023 ഓഗസ്റ്റ് 4 നും ഇടയിൽ 9.75 ലക്ഷം ടൺ ഉള്ളിയാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് നിന്ന് ഏറ്റവും കൂടുതലായി ഉള്ളി ഇറക്കുമതി ചെയ്യുന്നത് ബംഗ്ലാദേശ്, മലേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version