Kerala

വീടിന്‍റെ വരാന്തയിൽ നിന്ന വീട്ടമ്മയ്ക്ക് ഇടിമിന്നലേറ്റ് പരിക്ക്

Posted on

കോഴിക്കോട്:  കോഴിക്കോട് അത്തോളിയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. അത്തോളി കോളിയോട്ട് താഴത്തിന് സമീപം മങ്കരം കണ്ടി മീത്തല്‍ പ്രജികലക്കാണ് ( 40) പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വീടിന്‍റെ വരാന്തയിൽ നില്‍ക്കുന്നതിനിടെയാണ് യുവതിക്ക് അപ്രതീക്ഷിതമായി മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം കൊല്ലം പുനലൂര്‍ മണിയാറിൽ രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചിരുന്നു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ കാട് നീക്കംചെയ്യുന്നതിനിടെ ചൊവ്വാഴ്ച 11:30- ഓടെയായിരുന്നു അപകടം സംഭവിച്ചത്.  മറ്റൊരു സംഭവത്തിൽ എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ഇടി മിന്നലിൽ വള്ളം തകര്‍ന്നു.

2024 ജൂൺ 18 മുതൽ 20 തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഇടിമിന്നൽ അപകടകാരികളാണ്. അതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നൽ  എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version