Kerala

‘ഇന്ന് മദ്രസ്സകൾ, നാളെ സെമിനാരികൾ, മറ്റന്നാൾ വേദപാഠശാലകൾ’; ദേശീയ ബാലാവകാശ കമ്മീഷൻ നീക്കത്തിനെതിരെ ജലീൽ

Posted on

മലപ്പുറം: രാജ്യത്തെ മുഴുവൻ മദ്രസകളും അടച്ച് പൂട്ടണമെന്നും ഗ്രാന്‍റുകൾ നൽകരുതെന്ന ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി  കെടി ജലീൽ എംഎൽഎ. മദ്രസ്സകൾ അടച്ചുപൂട്ടണമെന്ന ധ്വനിയിൽ കേന്ദ്ര ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ചതായി പറയപെടുന്ന നിർദ്ദേശങ്ങൾ ഏകപക്ഷീയവും സമൂഹത്തിൽ വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ഏറെ സാദ്ധ്യതകളുള്ളതുമാണെന്ന് ജലീൽ പറഞ്ഞു. ഇന്ന് മദ്രസ്സകൾ, നാളെ സെമിനാരികൾ, മറ്റന്നാൾ വേദപാഠശാലകൾ ആയിരിക്കും പൂട്ടിക്കുകയെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

ഒരു സർക്കാരും മതപഠനത്തിന് പണം നൽകുന്നതായി അറിവില്ല. സ്കൂളുകളിൽ പോകാത്ത കുട്ടികളെ ലാക്കാക്കി, അവർക്ക് പ്രാഥമിക ഭൗതിക വിദ്യഭ്യാസവും നൽകുന്ന  ഉത്തരേന്ത്യൻ സംവിധാനങ്ങളെ, ദക്ഷിണേന്ത്യൻ മതപഠന രീതികളോട് സമീകരിക്കുന്നത് ശരിയല്ല. സർക്കാരിന്‍റെ പണം മതപഠനത്തിനായി നൽകപ്പെടുന്നില്ല. ഓരോ മതവിഭാഗക്കാരും കുട്ടികളിൽ നിന്ന് ഫീസ് പിരിച്ചാണ് അവരവരുടെ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് മാസാമാസം ശമ്പളം നൽകുന്നത്. കമ്മീഷന്‍റെ മുനവെച്ചുള്ള പരാമർശങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണകൾക്ക് വഴിവെക്കാനിടയുണ്ട്. ഉത്തരവാദപ്പെട്ടവർ തന്നെ ഇത്തരം സത്യവിരുദ്ധമായ കാര്യങ്ങളുടെ പ്രചാരകരാകുന്നത് ഭൂഷണമല്ല.  എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാകും അപ്രസക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മദ്രസ്സകൾ അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കമെന്നും ജലീൽ പറഞ്ഞു.

വേദപാഠശാലകളും മദ്രസ്സകളും സെമിനാരികളും അരുതാത്തതല്ല ജനങ്ങളെ പഠിപ്പിക്കുന്നത്. മതവിശ്വാസം ഒരുപാട് മനുഷ്യരെ അരുതായ്മകളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും അകറ്റി നിർത്തുന്നുണ്ട്. നിരവധി പേർക്ക് ഉപജീവനത്തിനുള്ള വഴികൂടിയാണ് മതസ്ഥാപനങ്ങൾ. മതപാഠശാലകൾ ഏത് മതവിഭാഗക്കാരുടേതായാലും അടച്ചു പൂട്ടിയാൽ, തൊഴിൽ നഷ്ടത്തെ തുടർന്നുള്ള സാമൂഹ്യ പ്രശ്നങ്ങളും ഉയർന്നുവരും. എന്നാൽ ഇത്തരം സ്ഥാപനങ്ങളൊന്നുമില്ലാത്ത മതരഹിത സമൂഹങ്ങളിൽ കുറ്റകൃത്യങ്ങൾ സാമാന്യേണ കുറവാണല്ലോ എന്ന് വിമർശകർ ചൂണ്ടിക്കാണിച്ചേക്കാം. നൂറ്റാണ്ടുകളായി മതാധിഷ്ഠിത ബോധം രൂഢമൂലമായ നാടുകളിൽ ആധുനിക ക്രിമിനൽ നിയമങ്ങളെ ബലപ്പെടുത്താൻ മതശാസനകൾക്ക് കഴിയുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. അതില്ലാതാകുമ്പോൾ തെറ്റുകുറ്റങ്ങൾ അധികരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളഞ്ഞുകൂട.

ഏത് മതമാണെങ്കിലും മതേതരമായാണ് വായിക്കപ്പെടേണ്ടതും പഠിപ്പിക്കപ്പെടേണ്ടതും.  മതബോധനം പരമതനിന്ദ വളർത്താതെ ആവണം. സൂഫീ ചിന്തകളിലും ഭക്തിപ്രസ്ഥാന ദർശനങ്ങളിലും വിമോചന ദൈവശാസ്ത്ര സങ്കൽപ്പങ്ങളിലും ഈന്നിയാവണം ഒരുബഹുമത സാമൂഹ്യഘടന നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത്, വിശ്വാസസംഹിതകൾ പരിചയപ്പെടുത്തിക്കൊടുക്കാൻ അവലംബിക്കേണ്ടത്. വേദപാഠശാലകൾ കൊണ്ടും മദ്രസ്സകൾ കൊണ്ടും സെമിനാരികൾ കൊണ്ടും ഉണ്ടാകുന്നതായി പറയപ്പെടുന്ന ഗുണങ്ങളും ദോഷങ്ങളും ഒരു നിഷ്പക്ഷ വിശകലനത്തിന് വിധേയമാക്കിയാൽ എത്രയോ കൂടുതലാണ് ഗുണമെന്ന് നിഷ്പ്രയാസം പറയാനാകും- കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version