Crime

ഫ്രിഡ്ജ് തുറന്നപ്പോൾ കണ്ടത് മകളുടെ ശരീര ഭാഗങ്ങൾ, ഞെട്ടിപ്പോയെന്ന് അമ്മ

Posted on

ബെംഗളൂരു നഗരത്തിലെ അപ്പാർട്ട്മെന്റിൽ കഴിഞ്ഞ ദിവസമാണ് ഫ്രിഡ്ജിൽ വെട്ടി നുറുക്കിയ നിലയിൽ യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ബിഹാര്‍ സ്വദേശിയായ മഹാലക്ഷ്മി (29) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കായിരുന്നു യുവതി താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മകൾ ഭർത്താവുമായി വേർപിരിഞ്ഞശേഷമാണ് അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസം തുടങ്ങിയതെന്ന് അമ്മ മീന റാണ പറഞ്ഞു. ”ഇടയ്ക്കിടെ മകളെ കാണാൻ വരാറുണ്ടായിരുന്നു. അപ്പാർട്ട്മെന്റിൽനിന്നും ദുർഗന്ധം വമിക്കുന്നതായി അയൽവാസിയാണ് എന്റെ മകൻ ഉക്കും സിങ്ങിനെ വിവരം അറിയിച്ചത്. മൂത്ത മകൾ ലക്ഷ്മിയാണ് ഈ വിവരം എന്നോട് പറഞ്ഞത്. അന്നേ ദിവസം രാത്രി വൈകിയതിനാൽ പിറ്റേ ദിവസം രാവിലെ അപ്പാർട്ട്മെന്റിൽ പോകാമെന്ന് തീരുമാനിച്ചു. ശനിയാഴ്ച ലക്ഷ്മിക്കും അവളുടെ ഭർത്താവ് ഇമ്രാനും ഒപ്പം ഞാൻ അപ്പാർട്ട്മെന്റിൽ പോയി. അപ്പാർട്ട്മെന്റിന്റെ വാതിൽ പുറത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു,” മീന റാണ പറഞ്ഞു.

”മറ്റൊരു താക്കോൽ ഉപയോഗിച്ചാണ് വാതിൽ തുറന്നത്. അകത്ത് വസ്ത്രങ്ങൾ, ചെരിപ്പുകൾ, ബാഗുകൾ, ഒരു സ്യൂട്ട്കേസ് എന്നിവയെല്ലാം വാരി വലിച്ചെറിഞ്ഞിരിക്കുകയായിരുന്നു. ഫ്രിഡ്ജിന് സമീപത്തായി പുഴുക്കളും രക്തക്കറയും കണ്ടു. ഫ്രിഡ്ജ് തുറന്നതും ഞാൻ ഞെട്ടിപ്പോയി. പുറത്തേക്ക് ഓടി മരുമകൻ ഇമ്രാനെ വിവരമറിയിച്ചു. അവൻ ഉടനെ പോലീസിനെ വിളിച്ചു,” മീന റാണ വ്യക്തമാക്കി. സെപ്റ്റംബർ രണ്ടിന് മകൾ തന്നെ ഫോണിൽ വിളിച്ചിരുന്നതായും ഭർത്താവിനെ കാണാൻ പോകുമെന്ന് പറഞ്ഞിരുന്നതായും മീന റാണ പറഞ്ഞു.

ബെംഗളൂരുവിലെ വ്യാളികാവലിലെ അപ്പാർട്ട്മെന്റിലെ ഫ്രിഡ്ജിലാണ് മഹാലക്ഷ്മിയുടെ മൃതദേഹം 20 ലേറെ കഷണങ്ങളാക്കി സൂക്ഷിച്ചിരുന്നത്. മല്ലേശ്വരത്തെ ഫാഷൻ ഫാക്ടറി എന്ന കോസ്റ്റ്യൂം ഔട്ട്‌ലെറ്റിൽ ടീം ലീഡറായി ജോലി ചെയ്യുകയായിരുന്നു മഹാലക്ഷ്മി. സെപ്റ്റംബര്‍ രണ്ടു മുതൽ മഹാലക്ഷ്മിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ രണ്ടാഴ്ചയോളം മുന്‍പാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version