Crime

യുവാവിനെ കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളി; സുഹൃത്തുക്കൾ അറസ്റ്റിൽ

Posted on

ഗാസിയാബാദ്: 24കാരനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ തള്ളിയ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശിയായ ദീൻ മുഹമ്മദ് (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഹമ്മദിൻ്റെ സുഹൃത്തുക്കളായ താജ് മുഹമ്മദ് (20), പുനീത് ​ഗോസൈൻ (20) എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് ​ഗാസിയാബാദിലെ തിബ്രാ ​ഗ്രാമത്തിലാണ് സംഭവം.

മെയ് 15ന് മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് മുഹമ്മദിൻ്റെ പിതാവ് മോദിന​ഗർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആ‍ർ ഫയൽ ചെയ്തു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിബ്രയിലെ ഡ്രെയിനിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഡിസിപി റൂറൽ വിവേക് ചന്ദ് യാദവ് പറഞ്ഞു. കുറ്റകൃത്യത്തിൽ നികിത് ഗുജ്ജാർ (21), തുഷാർ (21) എന്നിങ്ങനെ രണ്ട് സുഹൃത്തുക്കൾ കൂടി ഉണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോട് പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് ദീൻ മുഹമ്മദും നികിത്തും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ദേഷ്യത്തിൽ മുഹമ്മദ് നികിതിൻ്റെ കാർ കേടുവരുത്തുകയായിരുന്നു. ആ നഷ്ടത്തിന് പ്രതികാരമായി മുഹമ്മദിനെ ഒരു പാഠം പഠിപ്പിക്കാൻ നാല് പേരും പദ്ധതിയിട്ടു. മുഹമ്മദിനെ കാറിൽ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നുവെന്ന് പൊലീസ് ആരോപിച്ചു.

തിബ്ര ഗ്രാമത്തിലെ അഴുക്കുചാലിലാണ് മൃതദേഹം തള്ളിയത്. താജ് മുഹമ്മദിനെയും പുനീത് ഗോസൈനെയും ജയിലിലേക്ക് അയച്ചതായും ഇവരുടെ രണ്ട് കൂട്ടാളികളായ നികിത് ഗുജ്ജറും തുഷാറും നിലവിൽ ഒളിവിലാണെന്നും ഡിസിപി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version