Politics
സിപിഐയിൽ ഭിന്നത?: എല്ലാവരും വക്താക്കളാകേണ്ടെന്ന് ബിനോയ്, ലേഖനത്തെ കുറിച്ച് അറിയിച്ചിരുന്നെന്ന് പ്രകാശ് ബാബു
തിരുവനന്തപുരം: എഡിജിപി വിഷയത്തിൽ സിപിഐയിൽ ഭിന്നത. എഡിജിപി അജിത് കുമാറിന്റെ ആർഎസ്എസ് ബന്ധത്തിനെതിരെ ലേഖനമെഴുതുകയും പ്രതികരിക്കുകയും ചെയ്ത ദേശീയ നിർവാഹക സമിതി അംഗം കെ പ്രകാശ് ബാബുവിന്റെ പ്രതികരണങ്ങളെ കഴിഞ്ഞ ദിവസം നടന്ന നിർവാഹകസമിതി യോഗത്തിൽ പ്രകാശ് ബാബുവിന്റെ പ്രതികരണങ്ങളെ ബിനോയ് വിശ്വം വിമർശിച്ചിരുന്നു. ഇതോടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കെ പ്രകാശ് ബാബുവും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്.
പാർട്ടി നിലപാട് വ്യക്തമാക്കേണ്ടത് സെക്രട്ടറിയാണെന്നും ഒന്നിലധികം പേർ ചേർന്ന് ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ എഡിജിപിയെ മാറ്റണമെന്ന ആവശ്യം ബിനോയ് വിശ്വം എൽഡിഎഫ് യോഗത്തിൽ ഉന്നയിച്ചിരുന്നു. റിപ്പോർട്ട് കിട്ടിയ ശേഷം പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതിന് പിന്നാലെയാണ് ജനയുഗത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആർഎസ്എസ് സമ്പർക്കം രാഷ്ട്രീയ പ്രശ്നമാണെന്നും പ്രകാശ് ബാബുവും വ്യക്തമാക്കിയത്. ജനങ്ങളുമായി നിരന്തരം ബന്ധം പുലർത്തുന്ന പൊലീസുകാർ ജനഹിതത്തിനെതിരായി പ്രവർത്തിച്ചാൽ അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നുമായിരുന്നു ലേഖനത്തിലെ പരാമർശം.
മുഖ്യമന്ത്രിയുടെ തീരുമാനം എൽഡിഎഫ് അംഗീകരിച്ച ശേഷം സിപിഐ അവതരിപ്പിച്ച പുതിയ വാദമായി ഇതു ചിത്രീകരിക്കപ്പെട്ടിരുന്നു. വിഷയത്തെ നേരിട്ട് അഭിസംബോധന ചെയ്തില്ലെങ്കിലും എല്ലാവരും വക്താക്കളാകേണ്ട എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സെക്രട്ടറിയുടെ വാക്കുകളെ ആരും എതിർത്തിട്ടില്ലെന്നും പിന്തുണച്ച് സംസാരിക്കുകയായിരുന്നുവെന്നും പ്രവർത്തകർ വാദിച്ചു. ജനയുഗത്തിലെ ലേഖനത്തെ കുറിച്ച് അറിയിച്ചിരുന്നുവെന്ന് പ്രകാശ് ബാബു വ്യക്തമാക്കി. ബിനോയ് വിശ്വം ഇത് തള്ളിയിട്ടില്ല.