India

‘ഇവിടെ ഇരിക്കൂ, സമ്മർദ്ദം കാണൂ’:അഭിഭാഷകന് സ്വന്തം സീറ്റ് വാഗ്ദാനം ചെയ്ത് ചീഫ് ജസ്റ്റിസ്

Posted on

ന്യൂഡൽഹി: നേരത്തെ വാദം കേൾക്കാനുള്ള തീയതി ആവശ്യപ്പെട്ട അഭിഭാഷകനോട് അതൃപ്തി രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഓരോ ദിവസവും ജഡ്ജിമാർ എത്രമാത്രം സമ്മർദ്ദത്തിലാണെന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്ക് തൻ്റെ സീറ്റ് നൽകാൻ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നേരത്തെ വാദം കേൾക്കണമെന്ന് അഭിഭാഷകൻ ആവർത്തിച്ച് അഭ്യർത്ഥിച്ചപ്പോൾ ‘കോടതിയോട് ആജ്ഞാപിക്കേണ്ടതില്ല’ എന്നായിരുന്നു ഡി വൈ ചന്ദ്രചൂഡിൻ്റെ പ്രതികരണം. ശിവസേനയിലെ പിളർപ്പിനെ തുടർന്ന് ഏകനാഥ് ഷിൻഡെ വിഭാഗത്തിലെ എംഎൽഎമാരെ അയോഗ്യരാക്കാൻ മഹാരാഷ്ട്ര സ്പീക്കർ വിസമ്മതിച്ചതിനെതിരെ ശിവസേന (യുബിടി) നൽകിയ ഹർജിയിൽ നേരത്തെ വാദം കേൾക്കണമെന്ന അഭിഭാഷകൻ്റെ നിരന്തരമായ അഭ്യർത്ഥനയ്ക്ക് മറുപടിയായിട്ടായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ പരാമർശം.

‘കോടതിയോട് നിർദ്ദേശിക്കരുത്. ഇവിടെ വന്ന് ഇരുന്ന് കോടതി മാസ്റ്ററോട് നിങ്ങൾക്ക് ഏത് തീയതിയാണ് വേണ്ടതെന്ന് പറഞ്ഞുകൂടേ? ആത്യന്തികമായി ഇത് കടന്ന കൈയാണ്. കോടതിയുടെ ഈ സമയത്തെ ജോലിയുടെ സമ്മർദ്ദം നിങ്ങൾ കാണുന്നില്ലെ. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ഇവിടെ വന്ന് ഇരിക്കുക. ഒരു ദിവസം മുഴുവൻ ഇവിടെ ഇരിക്കൂ, നിങ്ങൾ നിങ്ങളുടെ ജീവനും കൊണ്ട് ഓടുമെന്ന് ഉറപ്പാണ്’, ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഏകനാഥ് ഷിൻഡെ ഗ്രൂപ്പിൻ്റെ എംഎൽഎമാരെ അയോഗ്യരാക്കാൻ മഹാരാഷ്ട്ര സ്പീക്കർ വിസമ്മതിച്ചതിനെതിരെ ശിവസേന നൽകിയ ഹർജി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കോടതി ഇടപെടൽ. കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും, മറ്റൊരു വിഷയത്തിൻ്റെ ഭാഗം കേൾക്കുന്നതിനാൽ ബെഞ്ച് അത് പരിഗണിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version