Kerala

അന്ന അധിക ജോലി ചെയ്തതിന് പ്രത്യേക ആനുകൂല്യമോ അവധിയോ ലഭിച്ചില്ല; മകള്‍ മരിച്ച് 2 മാസത്തിനു ശേഷമാണ് ഫൈനല്‍ സെറ്റില്‍മെന്റ് കിട്ടിയതെന്ന് അമ്മ

Posted on

അമിത ജോലിഭാരം മൂലം ജീവന്‍ നഷ്ടപ്പെട്ട ഏണസ്റ്റ് ആന്റ് യംഗ് ( EY) ജീവനക്കാരി അന്ന സെബാസ്റ്റ്യന്‍ പേരയിലിന്റെ അന്തിമ വേതന ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടായെന്ന് മാതാവ് അനിത അഗസ്റ്റിന്‍. അന്ന മരിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഫൈനല്‍ സെറ്റില്‍മെന്റ് കമ്പനി നല്‍കിയത്. കമ്പനി മേധാവിക്ക് അയച്ച കത്ത് പുറത്താവുകയും അതില്‍ മാധ്യമങ്ങളും സര്‍ക്കാരും ഇടപെട്ട ശേഷമാണ് പണം നല്‍കിയതെന്ന് അനിത അഗസ്റ്റിന്‍ പറഞ്ഞു. സെപ്റ്റംബര്‍ 18നാണ് ഫൈനല്‍ സെറ്റില്‍മെന്റ് തുക മാതാവിന്റെ അക്കൗണ്ടിലെത്തിയത്. ജൂലൈ 20നാണ് അന്നയെ പൂനെയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അധിക ജോലി ചെയ്തതിന്റെ പേരില്‍ അന്നയ്ക്ക് അര്‍ഹമായി ലഭിക്കേണ്ട കോമ്പന്‍സേറ്ററി ഓഫ് പോലും ഇവൈയുടെ സബ്‌സിഡിയറി സ്ഥാപനമായ ബാട്‌ലി ബോയ് കമ്പനി നല്‍കിയില്ലെന്ന് അനിത ചൂണ്ടിക്കാട്ടി. ബാട്‌ലി ബോയ്‌യുടെ ഓഡിറ്റിംഗ് വിഭാഗത്തിലാണ് അന്ന ജോലി ചെയ്തിരുന്നത്. കോമ്പന്‍സേറ്ററി ഓഫുകള്‍ അന്നയ്ക്ക് കൃത്യമായി നല്‍കിയിരുന്നുവെന്ന് മഹാരാഷ്ട തൊഴില്‍ വകുപ്പിനെ അറിയിച്ചത് കള്ളമാണെന്നും അമ്മ ആരോപിച്ചു.

അന്നയ്ക്ക് കമ്പനിയില്‍ നിന്ന് ലഭിച്ച ഓഫര്‍ലെറ്റര്‍ പ്രകാരം ജോലിക്കിടയില്‍ ആകസ്മിക മരണം സംഭവിച്ചാല്‍ ജീവനക്കാരിയുടെ മൊത്തം ശമ്പള പാക്കേജിന്റെ (CTC) മൂന്നിരട്ടി തുക നല്‍്കുമെന്ന് വ്യക്തമാക്കിയിരുന്നു. അന്നയുടെ CTC തുക 9.5 ലക്ഷമായിരുന്നു. അത് പ്രകാരം 28.5 ലക്ഷം രൂപ അന്നയുടെ അമ്മയ്ക്ക് ഈ മാസം 18 ന് കമ്പനി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version