India

കൂട്ടബലാത്സംഗത്തിനിരായ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍; കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം; അച്ഛന്‍ ആത്മഹത്യ ചെയ്തു

Posted on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിന് പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് പിതാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പാക്കുണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് 45 കാരന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഘതംപൂര്‍ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് ഇഷ്ടിക ചൂളക്ക് സമീപമുള്ള മരത്തിലാണ് ബലാത്സംഗത്തിന് ശേഷം രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം സ്‌കാര്‍ഫ് ഉപയോഗിച്ച് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യല്‍, പോക്സോ, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കരാറുകാരന്‍ രാംരൂപ് (48), മകന്‍ രാജു (18), അനന്തരവന്‍ സഞ്ജയ് (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചൂളയുടെ കരാറുകാരനും മകനും മരുമകനും ചേര്‍ന്ന് കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. ചൂളയില്‍ തന്നെയാണ് പെണ്‍കുട്ടികളുടെ കുടുംബം താമസിച്ചിരുന്നത്. പാടത്ത് കളിക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ ഫോണില്‍ നിന്ന് കുട്ടികളുടെ വിഡിയോകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version